ഗുരുഗ്രാം: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത് നാളെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പദ്മാവതിനെതിരെ ഹരിയാനയില്‍ നടന്ന പ്രതിഷേധത്തില്‍ ഇരകളായത് കുട്ടികള്‍. സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടികളാണ് പ്രതിഷേധകരുടെ ആക്രമണത്തിന് ഇരയയാത്. 

പ്രതിഷേധകര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോള്‍ അക്കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ജിഡി ഗോയെന്‍ക വേള്‍ഡ് സ്‌കൂളിലെ ബസ്സുമുണ്ടായിരുന്നു. നഴ്‌സറി മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

ചെറിയ കുട്ടികള്‍ പേടിച്ച് കരയുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്ന് കഴിഞ്ഞു. സ്‌കൂള്‍ വിട്ട് മൂന്ന് മണിയോടെ തിരിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു കുട്ടികള്‍. പ്രതിഷേധകരുടെ കല്ലേറില്‍നിന്ന് രക്ഷപ്പെടാന്‍ കുട്ടികളും അധ്യാകപകരും ബസ്സിന് താഴെ ഇരിക്കുന്നതും കല്ലുകളെ കൈകള്‍കൊണ്ട് പ്രതിരോധിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. 

ആക്രമികളില്‍നിന്ന് കുട്ടികളെ അതിവിദഗ്ധമായി രക്ഷിച്ച് ഡ്രൈവര്‍ വാഹനം എടുത്തത്വലിയ അപകടം ഒഴിവാക്കി. ആള്‍ക്കൂട്ടം അഗ്നിക്കിരയാക്കിയ സര്‍്ക്കാര്‍ ബസ്സിന് തൊട്ടുപിറകിലായിരുന്നു കുട്ടികളുമായെത്തിയ സ്‌കൂള്‍ ബസ്സുമുണ്ടായിരുന്നത്. സ്ഥലത്ത് പൊലീസ് ഉണ്ടായിട്ടും അവര്‍ തങ്ങളെ രക്ഷിക്കാന്‍ യാതൊന്നുംം ചെയ്തില്ലെന്ന് ബസ്സിലുണ്ടായിരുന്ന അധ്യാപകര്‍ ആരോപിച്ചു.