രാഷ്ട്രീയ ഗൂഡാലോചന പുറത്ത് വരണം; കരുണാകരൻ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇര: പത്മജ വേണുഗോപാല്‍
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായ വിധി വന്നതില്‍ സന്തോഷമുണ്ടെന്ന് കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. എന്നെങ്കിലും സത്യം പുറത്തു വരുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ മാത്രം ജുഡീഷ്യല്‍ അന്വേഷണം ചുരുങ്ങരുതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായ വിധി വന്നതില്‍ സന്തോഷമുണ്ടെന്ന് കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. എന്നെങ്കിലും സത്യം പുറത്തു വരുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ മാത്രം ജുഡീഷ്യല്‍ അന്വേഷണം ചുരുങ്ങരുതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ മറ്റു ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിച്ചതാണെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമാകും. സത്യം എന്തായാലും പുറത്ത് വരും. ഇനിയും ഇതില്‍ ഗൂഡാലോചന പുറത്ത് വരാനുണ്ട്. സംഭവത്തിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ നീക്കങ്ങളുണ്ടായിരുന്നു അവ പുറത്തു വരും. മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും കേസില്‍ പുറത്ത് വരാനുണ്ട്.
ഇതൊരു ചെറിയ തുടക്കം മാത്രമാണ്. ഇതിന്റെ പിന്നിലെ രാഷ്ട്രീയ നീക്കങ്ങള്‍ പുറത്ത് വരണം. ഇപ്പോള്‍ സുരക്ഷിതരെന്ന് കരുതിയിരിക്കുന്ന പലരും അന്വേഷണത്തില്‍ പുറത്തു വരുമെന്ന് പത്മജ പറഞ്ഞു. നീതി നടപ്പാകും എന്നതിന്റെ തെളിവാണ് വിധിയെന്നും പത്മജ പറഞ്ഞു.
നമ്പി നാരായണന് ലഭിക്കുന്ന നീതി പിതാവിന് കൂടി ലഭിക്കുന്ന നീതിയാണെന്നും പത്മജ പറഞ്ഞു. പല കാര്യങ്ങളും തുറന്ന് പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു പിതാവ് നേരിട്ടത്. അദ്ദേഹം രാഷ്ട്രത്തേയും പാര്‍ട്ടിയേയും ഏറെ സ്നേഹിച്ചിരുന്നു. എന്നിട്ടും ഒരു രാജ്യദ്രോഹിയായാണ് അദ്ദേഹത്തെ കണ്ട്ത് അതില്‍ വിഷമം ഒണ്ട്. പിതാവ് ചെയ്തത് ശരിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും പത്മജ പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ സജീവമായ അഞ്ച് പേരാണ് കേസിന് പിന്നിലെ ഗൂഡാലോചന നടത്തിയതെന്നും പത്മജ പറഞ്ഞു.