ഇയാള്‍ കൈകകള്‍ അരയില്‍ കുത്തുകയും മുഷ്ഠി ചുരുട്ടി കൈകള്‍ ഇരുവശത്തേക്കുമുയര്‍ത്തി. ശേഷം തുടയില്‍ തട്ടി ഇന്ത്യന്‍ സൈനീകനെ വെല്ലുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

ദില്ലി: വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനും പാകിസ്ഥാന്‍ സൈന്യത്തിനും പതാക താഴ്ത്തല്‍ ചടങ്ങ് നടത്തുകയെന്നാല്‍ അഭിമാന പ്രശ്‌നമാണ്. എന്നാല്‍ സൈനീക ചടങ്ങുകള്‍ക്കിടെ പാക് ക്രിക്കറ്റ് താരം ഇന്ത്യന്‍ സൈന്യത്തെ നോക്കി ചേഷ്ഠ കാണിച്ചത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. 

പാക് പേസ് ബൗളര്‍ ഹസന്‍ അലിയാണ് കഴിഞ്ഞ ദിവസം പതാക താഴ്ത്തല്‍ ചടങ്ങിനിടെ ഇന്ത്യന്‍ സൈനികരെ കോമാളിത്തരം കാണിച്ചത്. ചടങ്ങ് വീക്ഷിക്കാനെത്തിയപ്പോഴാണ് ഹസന്‍ പാക് സൈനികനെ അനുകരിച്ച രംഗത്തെത്തിയത്. ഇയാള്‍ കൈകകള്‍ അരയില്‍ കുത്തുകയും മുഷ്ഠി ചുരുട്ടി കൈകള്‍ ഇരുവശത്തേക്കുമുയര്‍ത്തി. ശേഷം തുടയില്‍ തട്ടി ഇന്ത്യന്‍ സൈനീകനെ വെല്ലുവിളിക്കുന്നതും വീഡിയോയില്‍ കാണാം. പാക് സൈനീകന്റെ മുന്നില്‍ നിന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് അഭിമുഖമായി നിന്നായിരുന്നു അലിയുടെ ഗോഷ്ഠികള്‍. 

ഹസന്‍ അലിയുടെ വീഡിയോ വൈറലായി. സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ അലിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ പാകിസ്താന്‍ എപ്പോഴും ചന്ദ്രനെപ്പോലെ ഉയരത്തില്‍ നില്‍ക്കട്ടെയെന്നാണ് ഇതിന് ശേഷം ഹസന്‍ അലി ട്വീറ്റ് ചെയ്യതത്.

'പാകിസ്താന്‍ സിന്ദാബാദ്', 'ജീവേ ജീവേ പാകിസ്താന്‍' തുടങ്ങിയ മുദ്രാവാക്യം വിളികളും ഇതിനെടെ കേള്‍ക്കാമായിരുന്നു. പാകിസ്താന്റെ മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് കാണാനെത്തിയതായിരുന്നു ഹസന്‍ അലി.

വാഗാ അതിര്‍ത്തിയിലെ ചടങ്ങിനിടെ പാക് താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവൃത്തിയില്‍ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു. താരത്തിന്റെ പ്രകടനം ചടങ്ങിന്റെ മഹത്വം ഇല്ലാതാക്കിയെന്നും ഇതിനെതിരെ പാകിസ്താനെ പ്രതിഷേധം അറിയിക്കുമെന്നും ബി.എസ്.എഫ് ഇന്‍സ്പെക്ടര്‍ ജനറല്‍ മുകുള്‍ ഗോയല്‍ പ്രതികരിച്ചു.