ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി പാക്കസ്ഥാന്‍. പാക്ക് വിദേശകാര്യ മന്ത്രാലയവും വാര്‍ത്താ വിനിമയ മന്ത്രിയും ഇന്ത്യയിലെ പാക്ക് സ്ഥാനപതിയും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. പാക്കിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍റെ പ്രതികരണങ്ങള്‍.
അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്നും പാക് നഗരങ്ങളിൽ ഇന്ത്യ ഭീകരവാദികൾക്ക് സഹായം നൽകുകയാണെന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ കുറ്റപ്പെടുത്തല്‍.
ക്രൂരത കാണിക്കുന്നവരെയാണ് ലോകം ഒറ്റപ്പെടുത്തുകയെന്നും കശ്മീരിലെ ജനങ്ങളോട് ക്രൂരത കാണിക്കുന്നത് ഇന്ത്യയാണെന്നും പാക് വാർത്താ വിനിമയ മന്ത്രി പർവേസ് റാഷിദ് ആരോപിച്ചു. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക് ആത്മാർഥത ഉണ്ടെങ്കിൽ യൂറോപ്യൻ യൂണിയനെയോ ആസിയാൻ കൂട്ടായ്മയോ മാതൃകയാക്കണം. കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ചർച്ചകള്‍ക്ക് തയ്യാറാണെന്നും എന്നാല്‍ ഇന്ത്യ കൂടി മുൻകൈ എടുക്കണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നും പർവേസ് റാഷിദ് പറഞ്ഞു.
ഇന്ത്യയിലെ പാക്ക് സ്ഥാനപതി അബ്ദുൽ ബാസിതും ഇന്ത്യക്കെതിരെ പ്രതികരിച്ചു. ഉറി ആക്രമണത്തിൽ പാകിസ്താന് ബന്ധമില്ലെന്നും ഉറി ആക്രമണത്തോടെ പത്താൻ കോട്ട് ആക്രമണത്തിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും കശ്മീരിലുണ്ടായ സംഘർഷം ഇന്ത്യക്ക് ഒരിക്കലും മറച്ചു വെക്കാൻ കഴിയില്ലെന്നുമായിരുന്നു ബാസിതിന്‍റെ പ്രതികരണം.
കഴിഞ്ഞ ദിവസം കോഴിക്കോട് ബി ജെ പി ദേശീയ കൗൺസിലിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ നരേന്ദ്ര മോദി പാകിസ്ഥനെ രൂക്ഷമായി വിമർശിച്ചിരുന്നു. 21ാം നൂറ്റാണ്ട് ഏഷ്യയുടേതാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമ്പോൾ ഒരു രാജ്യം മാത്രം അതിന് തടസ്സം സൃഷ്ടിക്കുകയാണെന്നും ഏഷ്യയിൽ എവിടെയൊക്കെ ഭീകരവാദ പ്രവർത്തികൾ ഉണ്ടാകുന്നുവോ അവിടെയൊക്കെ ഈ രാജ്യമാണ് കുറ്റവാളിയെന്നും പാകിസ്താൻ ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്നും മോദി പറഞ്ഞിരുന്നു.
