അമേരിക്കയിലെ പാകിസ്ഥാന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഉദ്ദ്യോഗസ്ഥന്റെ രാജ്യം വിടാനുള്ള ശ്രമം പാകിസ്ഥാനും തടഞ്ഞത്.

ഇസ്‌ലാമാബാദ്: അമേരിക്കന്‍ നതതന്ത്ര ഉദ്ദ്യോഗസ്ഥനെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ തടഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്ന സൂചനകളാണ് ലഭിക്കുന്നത്. റോഡിലെ ചുവപ്പ് സിഗ്നല്‍ മറികടന്ന് കാറോടിച്ച് അപകടമുണ്ടാക്കിയതിന്റെ പേരിലാണ് അമേരിക്കന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥന്‍ കേണല്‍ ജോസഫ് ഹാളിനെ പാകിസ്ഥാന്‍ രാജ്യം വിടാന്‍ അനുവദിക്കാത്തത്. ഇദ്ദേഹത്തിന്റെ പാസ്‍പോര്‍ട്ട് പാകിസ്ഥാന്‍ അധികൃതര്‍ പിടിച്ചുവെയ്‌ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ ഏഴിന് റോഡ് നിയമങ്ങള്‍ പാലിക്കാതെ കാറോടിച്ച കേണല്‍ ജോസഫ് ഹാള്‍, മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്ത യുവാവിനെ ഇടിച്ചുവീഴ്ത്തിയിരുന്നു. ഇയാള്‍ പിന്നീട് മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് മരണപ്പെട്ട യുവാവിന്റെ പിതാവ് ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചു. ജോസഫ് ഹാളിന് പൂര്‍ണ്ണ നയതന്ത്ര സംരക്ഷണം നല്‍കരുതെന്നും ഇയാളെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് അമേരിക്കയിലേക്ക് മടങ്ങാന്‍ അഫ്ഗാനിലെ വ്യോമ താവളത്തില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക വിമാനം ഇസ്ലാമാബാദിലെത്തിച്ചു. 11.15ഓടെ വിമാനം എത്തിയെങ്കിലും പിന്നാലെ പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉദ്ദ്യോഗസ്ഥരെത്തി രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചു. വൈകുന്നേരം നാല് മണി വരെ ഇസ്ലാമാബാദില്‍ തുടര്‍ന്ന ശേഷം അമേരിക്കന്‍ സേനാ വിമാനം അഫ്ഗാനിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

അമേരിക്കയിലെ പാകിസ്ഥാന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് ഉദ്ദ്യോഗസ്ഥന്റെ രാജ്യം വിടാനുള്ള ശ്രമം പാകിസ്ഥാനും തടഞ്ഞത്. പാകിസ്ഥാനില്‍ നിന്നുള്ള ഉദ്ദ്യോഗസ്ഥര്‍ അമേരിക്കയില്‍ എംബസിയുടെ 25 മൈല്‍ ചുറ്റളവിന് പുറത്തേക്ക് അനുമതിയില്ലാതെ സഞ്ചരിക്കരുതെന്നാണ് അമേരിക്കന്‍ ഭരണകൂടം അറിയിച്ചത്. ഇതിന് പിന്നാലെ പാകിസ്ഥാനിലെ അമേരിക്കന്‍ നയതന്ത്ര ഉദ്ദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ സര്‍ക്കാറും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഭീകരവാദികള്‍ക്ക് താവളം ഒരുക്കുന്നത് സംബന്ധിച്ച വിമര്‍ശം ഉന്നയിച്ചതിന്റെ പേരില്‍ അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം നേരത്തെതന്നെ വഷളായിരുന്നു.