ഇസ്ലാമബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വൈദ്യപരിശോധന റിപ്പോര്‍ട്ട് അനുമതിയില്ലാതെ പുറത്തുവിട്ട പാക്ക് നടപടപിയ്ക്കെതിരെ കുല്‍ഭൂഷണെ പരിശോധിച്ച ഡോക്ടര്‍ രംഗത്ത്. തീര്‍ത്തും സ്വകാര്യമായി നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത് അധാര്‍മ്മികമാണെന്ന് ഡോക്ടറോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. 

കുല്‍ഭൂഷന്റെ ആരോഗ്യസ്ഥിതിയില്‍ ഇന്ത്യ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. കുല്‍ഭൂഷണെ പരിശോധിച്ചത് ദുബായില്‍നിന്നുള്ള ജര്‍മന്‍ ഡോക്ടറാണ്.

കുല്‍ഭൂഷന്റെ ഭാര്യയും അമ്മയും പാക്കിസ്ഥാനിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടും സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. കുല്‍ഭൂഷണ്‍ ആരെന്ന് പരിശോധിക്കുന്ന ഡോക്ടര്‍ക്ക് അറിയില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ദുബായില്‍ ജോലി ചെയ്ത് വരുന്ന ഡോക്ടറെ കുറച്ച് ദിവസം മുമ്പ് പാക്കിസ്ഥാനില്‍നിന്ന് ബന്ധപ്പെടുകയും യാത്രാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയുമായിരുന്നു. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിലെത്തിയ ഡോക്ടര്‍ 30 - 40 മിനുട്ട് ദൂരം യാത്ര ചെയ്താണ് കുല്‍ഭൂഷന്റെ അടുത്തെത്തിയത്.

ഒരു മണിക്കൂറോളം ഡോക്ടര്‍ കുല്‍ഭൂഷനെ പരിശോധിച്ചു. ലാബ് പരിശോധനകള്‍, എക്‌സ് റേ , ഇസിജി എന്നീ പരിശോധനകളെല്ലാം കുല്‍ഭൂഷണ് നടത്തിയതായും ഇവയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്ക് വേണ്ടി ബലുചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്താരാഷ്ട്രാ കോടതിയില്‍ തെളിഞ്ഞിരുന്നു.