ശക്തിയേറിയ ആണവായുധങ്ങൾ കൈവശമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നല്ലതിനല്ല. അയൽരാജ്യങ്ങളുമായി സൗഹൃദത്തിലും സഹവർത്തിത്വത്തിലും പ്രവർത്തിക്കാനാണ് പാകിസ്ഥാൻ ആ​ഗ്രഹിക്കുന്നത്. 

ഇസ്ലാമാബാദ്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബി​ഹാരി വാജ്പേയിയുമായി കാശ്മീർ പ്രശ്നം ചർച്ച ചെയ്തിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 2004 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ കാശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു എന്ന് വാജ്പേയ് തന്നോട് പറഞ്ഞിരുന്നതായും ഇമ്രാൻ ഖാൻ വെളിപ്പെടുത്തി.

ഒരു സമ്മേളനത്തിനിടെ നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. മുൻ വിദേശകാര്യമന്ത്രിയായിരുന്ന നട്വർ സിം​ഗും അന്ന് തങ്ങൾക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹവും ഇതേ അഭിപ്രായമാണ് പങ്ക് വച്ചത്. മാധ്യമപ്രവർത്തകർക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇപ്രകാരം പറഞ്ഞത്. 

ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലൂടെ കാശ്മീർ പ്രശ്നം പരിഹരിക്കാൻ സാധിക്കും. കാശ്മീർ പ്രശ്നത്തിൽ യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല. ചർച്ചകളിലൂടെ മാത്രമേ ഏതെങ്കിലും വിധത്തിലുള്ള മാറ്റം സാധ്യമാകൂ - ഇമ്രാൻ ഖാൻ വിശദീകരിച്ചു. ശക്തിയേറിയ ആണവായുധങ്ങൾ കൈവശമുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നല്ലതിനല്ല. അയൽരാജ്യങ്ങളുമായി സൗഹൃദത്തിലും സഹവർത്തിത്വത്തിലും പ്രവർത്തിക്കാനാണ് പാകിസ്ഥാൻ ആ​ഗ്രഹിക്കുന്നത്. ഇന്ത്യയിൽ തെരഞ്ഞെടുപ്പിന്റെ തിരക്ക് മൂലമാണ് ചർച്ച സാധ്യമാകാത്തതെന്നും പാക് പ്രധാനമന്ത്രി വിശദീകരിച്ചു.