ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാനലുകള്‍ക്ക് പാകിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തി. ഡിടിഎച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേഷണം പാകിസ്ഥാനിലെ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പേമ്ര)യാണ് നിരോധിച്ചത്. ബലൂചി ഭാഷയില്‍ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് സമഗ്രമാക്കാന്‍ ആകാശവാണി തീരുമാനമെടുത്തതിന് പിന്നാലെയാണ് പാകിസ്ഥാന്‍റെ നടപടി.

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ഡിടിഎച്ച് സേവനത്തിന്‍റെ മറവില്‍ അനധികൃത പണംകൈമാറ്റം തടയാനാണ് നടപടിയെന്ന് പേമ്ര ചെയര്‍മാന്‍ അബ്‌സാര്‍ ആലം വ്യക്തമാക്കി. പാകിസ്താനിലെ പ്രാദേശിക ചാനലുകള്‍ക്ക് വിദേശ പരിപാടികള്‍ നല്‍കാന്‍ അനുമതി നല്‍കുമെങ്കിലും മൊത്തം ഉള്ളടക്കത്തിന്‍റെ പത്ത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് നിബന്ധനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇതില്‍ ആറ് ശതമാനം ഇന്ത്യയില്‍ നിന്നുള്ള പരിപാടികള്‍ ആകാം. ശേഷിക്കുന്ന നാല് ശതമാനം മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവയാകാം. എന്നാല്‍ ഈ നിയമം ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് ഇനി അനുവദിക്കില്ലെന്നും അബ്‌സാര്‍ ആലം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താനില്‍ ഒരു ഇന്ത്യന്‍ ചാനലിനും പ്രവര്‍ത്തന അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാനില്‍ മുപ്പത് ലക്ഷം ഡിടിഎച്ച് ഉപഭോക്താക്കളാണുള്ളത്. പാക് ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ ഇന്ത്യന്‍ അഭിനേതാക്കളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് പ്രത്യേക നിയമനിര്‍മാണം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.