നവാസ് ഷെരീഫിനെതിരെ അറസ്റ്റ് വാറണ്ട്
ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് അറസ്റ്റ് വാറണ്ട്. പനാമ കേസിൽ കുറ്റാരോപിതനെന്ന് തെളിഞ്ഞ ഷെറീഫിന് പാകിസ്താനിലെ അഴിമതി വിരുദ്ധ കോടതിയാണ് അറസ്റ്റ് വാറണ്ട് അയച്ചത്. ഷെരീഫ്, മകൾ മറിയം, മകളുടെ ഭർത്താവ് ക്യാപ്റ്റൻ മുഹമ്മദ് സഫ്ദർ എന്നിവർ കുറ്റക്കാരാണെന്ന് ഒക്ടോബർ10ന് കോടതി കണ്ടെത്തിയിരുന്നു.
പനാമ പേപ്പർ ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ശരീഫിനെതിരെ നിലവിലുള്ളത്. കേസിൽ നവംബർ 3ന് കോടതി വീണ്ടും വാദം കേൾക്കുമെന്ന് ഷെരീഫിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് അഴിമതിക്കേസിൽ ശരീഫിനും കുടുംബത്തിനുമെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.കഴിഞ്ഞവർഷം പുറത്തു വന്ന പനാമ അഴിമതിക്കേസിൽ ശരീഫിനും കുടുംബത്തിനും ലണ്ടനിൽ അനധികൃത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തുകയും മാധ്യമങ്ങൾ ഇത് പുറത്തു വിടുകയും ചെയ്തിരുന്നു.