കഴിഞ്ഞ മൂന്ന് ദിവസമായി ചൂട് തുടരുകയാണ്

പാലക്കാട്: 40 ഡിഗ്രിയില്‍ ചുട്ടുപൊള്ളുകയാണ് പാലക്കാട്. കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയില്‍ കനത്ത ചൂട് തുടരുകയാണ്.മുണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ ആണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. പകല്‍ പൊള്ളുന്ന ചൂടും രാത്രി കഠിനമായ തണുപ്പും, ദിവസങ്ങള്‍ക്കുള്ളിലാണ് പാലക്കാട്ട് താപനിലയില്‍ വലിയ വ്യതിയാനം സംഭവിച്ചത്.

മാര്‍ച്ച് ഏപ്രിലില്‍ ചൂട് കൂടുന്നത് പതിവാണെങ്കിലും ഫെബ്രുവരി അവസാനം മുതല്‍ തന്നെ 40 ഡിഗ്രി താപനിലയിലെത്തിയത് ആശങ്കയുണ്ടാക്കുന്നു. 42 ഡിഗ്രി വരെ ചൂട് കൂടിയേക്കാമെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. 

2016ലാണ് ഇതിന് മുന്‍പ് ഏറ്റവും കൂടിയ താപനിലയായ 41.9 ഡിഗ്രി രേഖപ്പെടുത്തിയത്. 2015 മലമ്പുഴയില്‍ 41.5 ഉം രേഖപ്പെടുത്തി. ഈ വര്‍ഷം കഞ്ചിക്കോട്, കൊഴിഞ്ഞാമ്പാറ മേഖലകളില്‍ 40 ഡിഗ്രിക്കും മേലെ ചൂട് അനുഭവപ്പെടും.

അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതിലുള്ള വ്യത്യാസം വരാനിരിക്കുന്ന വരള്‍ച്ചയെ സൂചിപ്പിക്കുന്നു. വേനല്‍ മഴയിലാണ് ഇനി പ്രതീക്ഷ. മഴ കിട്ടിയില്ലെങ്കില്‍ ചരിത്രത്തിലേറ്റവും വലിയ വരള്‍ച്ചയാകും ഇനി പാലക്കാട്ട്.