അത്യുഷ്ണത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് പാലക്കാട്. മലമ്പുഴയില്‍ 41.1 ഡിഗ്രി ആണ് ഇന്ന് രേഖപെടുത്തി താപനില. 2000ന് ശേഷം രേഖപെടുത്തുന്ന ഉര്‍ന്ന താപലനിലയാണിത്. മുണ്ടൂരിലും 40ന് മുകളിലാണ് ചൂട്. പട്ടാമ്പി, പെരുമാട്ടി, പാലക്കാട് എന്നിവിടങ്ങളിലായി മൂന്ന് പേര്‍ക്ക് സൂര്യാഘാതം ഏറ്റിട്ടുണ്ട്. ദിവസവും ശരാശരി 10 ലേറെ പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സൂര്യാഘാത സാധ്യത ഉള്ളതിനാല്‍ രാവിലെ 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കുന്ന ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുകയും ജോലി സമയം പുന ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് പലയിടത്തും പാലിക്കപെടുന്നില്ല.

കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. മലമ്പുഴ, ചിറ്റൂര്‍ മേഖലകളിലുമാണ് കുടിവെള്ളക്ഷാമം നേരിടുന്നത്. കന്നുകാലികള്‍ കുഴഞ്ഞ് വീണ് ചാകുന്നതായി വിവിധ സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. വേനല്‍ മഴ ജില്ലയില്‍ കാര്യമായി ലഭിക്കാത്തതും സ്ഥിതി രൂക്ഷമാക്കി. അതിനിടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉത്പാദനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കടുത്ത വേനല്‍ മൂലം വൈദ്യുതി ഉപഭോഗം ഇപ്പോള്‍ ദിവസവും 70 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. ജൂണ്‍ ആദ്യ വാരം മുതല്‍ മഴ കിട്ടാതെ വന്നാല്‍ സ്ഥിതി ഗുരുതരമാകും. കഴിഞ്ഞ ഏപ്രില്‍ 16ന് വൈദ്യുതി ഉപഭോഗം 77.65 ദശലക്ഷം യൂണിറ്റ് വരെ ഉയര്‍ന്നു. ഏപ്രില്‍ മാസം ഇതുവരെ വൈദ്യുതിയുടെ ശരാശരി ഉപഭോഗം ഏഴുപത് മുതല്‍ ഏഴുപത്തി ഒന്ന് ദശലക്ഷം യൂണിറ്റ് വരെയാണ്. കഴിഞ്ഞ വര്‍ഷം ഇത് 63 ദശലക്ഷം യൂണിറ്റ് ആയിരുന്നു. കടുത്ത വേനല്‍ ചൂട്, പരീക്ഷ, ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവ കാരണമാണ് വൈദ്യൂതി ഉപഭോഗം കൂടാന്‍ ഇടയായതെന്നാണ് വൈദ്യൂതി ബോര്‍ഡിന്റെ വിശദികരണം. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ അപ്രഖ്യാപിത പവ്വര്‍ കട്ടിന് സാധ്യത കാണുന്നില്ല. കേന്ദ്രപൂളില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി കിട്ടുന്നതിനാല്‍ തല്‍ക്കാലം പവ്വര്‍കട്ട് വേണ്ടന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്.