ഉക്രൈനിൽ റഷ്യൻ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർകോട് സ്വദേശിയായ അഖിൽ ജോയലിൻ്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം. ഇപ്പോഴും കൃത്യമായ വിവരങ്ങൾ കുടുംബത്തിന് കിട്ടിയിട്ടില്ലെന്ന് അഖിലിന്റെ അച്ഛൻ ജോയൻ

കാസർകോട്: ഉക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ച കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യവുമായി കുടുംബം. ഇപ്പോഴും കൃത്യമായ വിവരങ്ങൾ കുടുംബത്തിന് കിട്ടിയിട്ടില്ലെന്ന് അഖിലിന്റെ അച്ഛൻ ജോയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെയാണ് ഉക്രൈനിൽ റഷ്യൻ ആക്രമണത്തിൽ അഖിൽ ജോയൽ കൊല്ലപ്പെടുന്നത്.

അഖിൽ മിസ്സിം​ഗ് ആണെന്ന വിവരം മാത്രമേ കമ്പനിയിൽ നിന്നുള്ള അറിയിപ്പിൽ ലഭിച്ചിരുന്നുള്ളൂ. അതിന് ശേഷം ഇന്നലെ ഉച്ചയോടെ അവർ മെയിൽ അയച്ചിരുന്നു. രണ്ടുപേരെ തിരിച്ചറിഞ്ഞതിൽ ഒന്ന് അഖിലിൻ്റെ മൃതദേഹമാണെന്ന് പറഞ്ഞു. പിന്നീട് മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല വിളിച്ചപ്പോൾ സഹായങ്ങൾ ചെയ്തു തരാമെന്ന് പറഞ്ഞിരുന്നു. സാധാരണ മൃതദേഹം നാട്ടിലെത്തിക്കാൻ 10 -15 ദിവസം എടുക്കാറുണ്ടെന്നും കമ്പനിയിൽ നിന്നും പറഞ്ഞെങ്കിലും അതിന് ശേഷം വിളിച്ചപ്പോൾ മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അച്ഛൻ പറഞ്ഞു. അതേസമയം, യുക്രൈൻ കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടെന്ന വാർത്ത പുറത്ത് വന്ന പശ്ചാത്തലത്തിൽ വിവരങ്ങൾ തേടാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഉക്രൈനിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിലാണ് കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരൻ കൊല്ലപ്പെട്ടത്. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. 10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി ഉക്രൈൻ നാവിക സേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിന് പുറമേ ഉക്രൈൻ സ്വദേശിയായ പൈലറ്റും കൊല്ലപ്പെട്ടു. ജൂലൈ 20ന് ശേഷം കരിങ്കടലിൽ 7 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സമീപ ദിവസങ്ങളിൽ റഷ്യൻ നഗരങ്ങളിൽ യുക്രെയ്ൻ ശക്തമായ ആക്രമണം നടത്തിയിരുന്നു.

YouTube video player