സുഗതന്‍റെ കുടുംബത്തോട് അനീതി തുടരുന്നു; വർക്ക്ഷോപ്പിന് അനുമതി നൽകാതെ വിളക്കുടി പഞ്ചായത്ത്
പാർട്ടികള്‍ കൊടികുത്തിയതിനെ തുടർന്ന് വർക്ക്ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പുനലൂർ സ്വദേശി സുഗതന്‍റെ കുടുംബത്തിന് പഞ്ചായത്തിന്‍റെ വക ഇരുട്ടടി. വിളക്കുടി പഞ്ചായത്ത് അനുമതി വൈകിപ്പിക്കുന്നുവെന്ന് സുഗതന്‍റെ കുടുംബം
പുനലൂർ: രാഷ്ട്രിയ പാർട്ടികള്‍ കൊടികുത്തിയതിനെ തുടർന്ന് വർക്ക്ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പുനലൂർ സ്വദേശി സുഗതന്‍റെ കുടുംബത്തിന് പഞ്ചായത്തിന്‍റെ വക ഇരുട്ടടി. നിർമ്മാണം പൂർത്തിയായ കെട്ടിടത്തില്‍ വർക്ക് ഷോപ്പ് തുടങ്ങാൻ വിളക്കുടി പഞ്ചായത്ത് അനുമതി വൈകിപ്പിക്കുന്നുവെന്ന് സുഗതന്‍റെ കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി 23നാണ് രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് വർക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ പുനലൂർ സ്വദേശി സുഗതൻ ആത്മഹത്യചെയ്തത്. പ്രശ്നം വിവാദമായതോടെ വിവിധ സർക്കാർ വകുപ്പുകള്‍ സഹായത്തിനെത്തി. ഒരുപ്രവാസി സംഘടനയുടെ സഹായത്തോടെ ഏട്ട് ലക്ഷം രൂപ ചെലവിട്ട് നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി. വർക്ക് ഷോപ്പ് തുടങ്ങുന്നതിന് ആവശ്യമായ സാധനങ്ങളും വാങ്ങി. വർക്ക് ഷോപ്പ് തുടങ്ങാൻ ലൈസൻസിനായി പഞ്ചായത്തിനെ സമീപിച്ചു. വർക്ക്‍ഷോപ്പ് നില്‍ക്കുന്ന സ്ഥലം ലാൻഡ് ബാങ്കില്‍ ഉള്‍പ്പെട്ടതല്ലന്നും വയല്‍ ആണന്നുമാണ് വിളക്കുടി പഞ്ചായത്ത് അധികൃതരുടെ വാദം
താല്‍ക്കാലികമായി വൈദ്യൂതി കണക്ഷൻ കിട്ടി വർക്ക്ഷോപ്പ് തുടങ്ങണമെങ്കില്‍ ത്രീ ഫേസ് ലൈൻ വേണം. പഞ്ചായത്ത് ലൈസൻസ് നല്‍കിയാല്‍ മാത്രമെ വൈദ്യുതി വകുപ്പ് ഇതിന് അനുമതി നല്‍കുകയുള്ളൂ. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവച്ചതിന് ശേഷം ഒഴിഞ്ഞ് മാറാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം.