ആലപ്പുഴ മുതുകുളത്ത് ഫ്‌ലവര്‍ മില്ല് സ്ഥാപിക്കാനായി മുതുകുളം സ്വദേശി ജയ പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് ഭരണസമിതി മില്ല് തുടങ്ങാന്‍ അനുമതി നല്‍കി. ലൈസന്‍സിനും കെട്ടിട നമ്പറിനുമായി പഞ്ചായത്ത് സെക്രട്ടറി അന്‍സാരി മില്ല് സന്ദര്‍ശിച്ചു. പിന്നീട് വാഹനത്തില്‍ കയറിയ സെക്രട്ടറി മില്ലുടമയായ ജയയോട് ലൈസന്‍സും നമ്പറും കിട്ടണമെങ്കില്‍ രണ്ടായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പിന്നീടും ജയ നിരവധി തവണ പഞ്ചായത്ത് ഓഫീസില്‍ പോയി സെക്രട്ടറിയെ കണ്ടെങ്കിലും ലൈസന്‍സും കെട്ടിടനമ്പറും അനുവദിച്ച് കൊടുക്കാന്‍ സെക്രട്ടറി അന്‍സാരി തയ്യാറായില്ല.

പിന്നീട് ജയയുടെ മകന്‍ വിജേഷാണ് പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയത്. വിജേഷിനോട് സെക്രട്ടറിയായ അന്‍സാരി പതിനായിരം രൂപ ആവശ്യപ്പെട്ടു. ഇത്രയും പണം തരാന്‍ ഇല്ലെന്ന് പറഞ്ഞതോടെ 5000 രൂപ തന്നാല്‍ മതിയെന്ന് സെക്രട്ടറി വിജേഷിനോട് പറഞ്ഞു. ഈ പണം ശനിയാഴ്ച നല്‍കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജേഷ് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. പിന്നീട് വിജിന്‍ലന്‍സിന്റെ നിര്‍ദ്ദേശപ്രകാരം ആയിരം രൂപയുമായി വിജേഷ് പഞ്ചായത്ത് ഓഫീസില്‍ എത്തി. പണം പഞ്ചായത്ത് സെക്രട്ടറിക്ക് കൊടുത്തയുടന്‍ പുറത്ത് കാത്തുനിന്ന വിജിലന്‍സ് സംഘം അന്‍സാരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.