ഭോപ്പാല്‍ : വിവാഹ നിശ്ചയ ദിവസം നവവരനെ കാത്തിരുന്നത് ദാരുണാന്ത്യം. അച്ഛനെ കൊല്ലാന്‍ ആഷിഷ് സച്ചു എന്ന ആള്‍ നിര്‍മ്മിച്ച പാര്‍സല്‍ ബോംബ് പൊട്ടിയാണ് 30കാരനായ ഡോക്ടര്‍ റിതേഷ് ദീക്ഷിത് മരിച്ചത്. ജനുവരി 25നാണ് പാര്‍സല്‍ ബോംബ് പൊട്ടിയത്. ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിതേഷ് വിവാഹ നിശ്ചയ ദിവസമായ ജനുവരി 28ന് മരിക്കുകയായിരുന്നു. 

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കെ കെ ദീക്ഷിതിനെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ആഷിഷ് സച്ചു ബോംബ് വച്ചത്. എഫ് എം റേഡിയോയില്‍ ഘടിപ്പിച്ച നിലയിലായിരുന്നു പാര്‍സല്‍ ബോംബ്. ഗൂഗിളില്‍ തെരഞ്ഞാണ് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള സച്ചു ബോംബ് നിര്‍മ്മിച്ചത്. തുടര്‍ന്ന് ഇത് എഫ്എം റേഡിയോയില്‍ ഘടിപ്പിക്കുകയായിരുന്നു. 

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ താല്ഡ‍ക്കാലിക ജോലിക്കാരനായിരുന്ന ആഷിഷിനെതിരെ ദീക്ഷിത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 38ലക്ഷം രൂപയുടെ തിരുമറി നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. 

ദീക്ഷിതിന് ഓഫീസില്‍ വന്ന പാര്‍സല്‍ ജനുവരി 24ന് ഡ്രൈവറാണ് അദ്ദേഹത്തെ ഏല്‍പ്പിത്. എന്നാല്‍ ദീക്ഷിത് ഇത് തുറന്ന് നോക്കിയിരുന്നില്ല. പിന്നീട് റിതേഷ് പൊട്ടിക്കാത്ത പാര്‍സല്‍ കണ്ട് തുറന്ന് നോക്കുകയായിരുന്നു. ഇതില്‍ എഫ് എം റേഡിയോ കണ്ട റിതേഷ് ഇത് പ്ലഗ് പോയിന്‍റുമായി കണക്ട് ചെയ്ത് ഓണ്‍ ആക്കിയതോടെ പൊട്ടിത്തെറിച്ചു. കൂടെ ഉണ്ടായരിന്ന ബന്ധുവിനും ജോലിക്കാരനും സംഭവത്തില്‍ പരിക്കേറ്റു. 

ആഷിഷിന്‍റെ സുഹൃത്തുക്കളായ രാജേഷ് പട്ടേല്‍, മൂല്‍ചന്ദ് ലോഹര്‍ എന്നിവരാണ് പാര്‍സല്‍ അയച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. ഇവരാണ് ആഷിഷ് ആണ് പാര്‍സല്‍ർ തയ്യാറാക്കിയതെന്ന് പൊലീസിന് മൊഴി നല്‍കിയത്. അന്വേഷണത്തിന് ഉത്തരവിട്ട ദീക്ഷിതിനോടുള്ള പ്രതികാരം തീര്‍ക്കാനാണ് പാര്‍സല്‍ ബോംബ് നിര്‍മ്മിച്ചതെന്ന് പിടിയിലായ ആഷിഷ് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.