രാത്രിയില്‍ പെണ്‍കുട്ടിയെ പോലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തത് ബാലാവകാശ ലംഘനമെന്നാണ് മാതപിതാക്കളുടെ പരാതി

വയനാട്: വയനാട് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി രാത്രിയില്‍ രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടയടുക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി. കേസില്ലാതാക്കാന്‍ പണം വാഗ്ദാനം ചെയ്ത ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കോണ്ടാട്ടിലിനെ ഇന്നും പിടികൂടാനായില്ല. കൂടുതല്‍ തെളിവെടുപ്പിനായി പ്രതി ഒ എം ജോര്‍ജ്ജിനെ മാനന്തവാടി കോടതി രണ്ടുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

രാത്രിയില്‍ പെണ്‍കുട്ടിയെ പോലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി മൊഴിയെടുത്തത് ബാലാവകാശ ലംഘനമെന്നാണ് മാതപിതാക്കളുടെ പരാതി. പലതവണ അന്വേഷണ ഉദ്യോഗസ്ഥനോട് പുലര്‍ച്ചെ വരാമെന്ന് പറഞ്ഞിട്ടും അംഗീകരിച്ചില്ല. ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബത്തേരി സിഐക്കെതിരെ കേസെടുത്ത് നടപടിയെടുക്കണമെന്നാണ് മാതാപാതിക്കള്‍ ബാലാവകാശ കമ്മീഷനോട് ആവശ്യപെട്ടിരിക്കുന്നത്. 

പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ കേസെടുക്കുമെന്നാണ് കമ്മീഷന്‍റെ പ്രതികരണം. ഇതിനിടെ കൂടുതല്‍ തെളിവെടുപ്പിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഒ എം ജോര്‍ജ്ജിനെ രണ്ടു ദിവസത്തേക്ക് കസ്റ്റ‍ഡിയില്‍ വാങ്ങി. പെണ്‍കുട്ടിയുമായുള്ള സംഭാഷണങ്ങള്‍ ജോര്‍ജ്ജിന്‍റേതെന്ന് ഉറപ്പിക്കാനുള്ള ശബ്ധ പരിശോധനയാണ് ഇതില്‍ പ്രധാനം. 

പരാതി ഇല്ലാതാക്കുന്നതിന് പണം വാഗ്ദാനം ചെയ്ത ഐഎന്‍ടിയുസി ട്രഷറര്‍ ഉമ്മറിന്‍റെ പങ്കിനെകുറിച്ചും ജോര്‍ജ്ജില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. അതേസമയം കേസെടുത്ത് ഒരു ദിവസം കഴിഞ്ഞിട്ടും ഉമ്മറിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഉമ്മര്‍ കര്‍ണാടകയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചെങ്കിലും ഇപ്പോള്‍ പരിശോധനക്ക് പോകേണ്ടെന്നാണ് ഇവരുടെ തീരുമാനം. ഇതിനിടെ ഉമ്മറിന്‍റെ പങ്കിനെ കുറിച്ചന്വേഷിക്കാന്‍ ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി ജില്ലാ ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരനെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്നാണ് ഐഎന്‍ടിയുസി സംസ്ഥാന നേതൃത്വം നല്‍കുന്ന സൂചന.