സംഭവം പൊലീസ് അറിഞ്ഞത് എമര്‍ജന്‍സി നമ്പരില്‍ വന്ന ഫോണിലൂടെ

ഹൈദരാബാദ്: രംഗ റെഡ്ഡി ജില്ലക്കാരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷംഷാബാദിലുള്ള സ്‌കൂളിലാണ് പഠിക്കുന്നത്. സ്‌കൂളില്‍ പഠിപ്പിക്കാന്‍ എത്തിയ അര്‍ജ്ജുന്‍ എന്ന യുവാവുമായി മകള്‍ പ്രണയത്തിലായെന്ന് വൈകിയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. 

യുവാവുമായുള്ള ബന്ധത്തില്‍ നിന്ന് പല തവണ ഇവര്‍ മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് സ്‌കൂളിലെ ജോലിയുപേക്ഷിച്ച യുവാവ് ട്യൂഷന്‍ സെന്റര്‍ തുടങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥിനി അവിടെ ട്യൂഷന്‍ പഠനത്തിനായി ചേര്‍ന്നിരുന്നു. 

പ്രണയ ബന്ധത്തില്‍ നിന്ന് മകള്‍ പിന്തിരിയുന്നില്ലെന്ന് കണ്ടതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി. ഭീഷണി വക വെയ്ക്കാതെ വീണ്ടും ഇരുവരും കാണാന്‍ തുടങ്ങിയതോടെ പതിനാറുകാരിയായ മകളെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

തുടര്‍ന്ന് പൊലീസിന്റെ എമര്‍ജന്‍സി നമ്പരിലേക്ക് ഫോണ്‍ ചെയ്ത് പെണ്‍കുട്ടി വിവാഹക്കാര്യം അറിയിക്കുകയായിരുന്നു. ബാല വിവാഹം നടക്കുന്നുവെന്നറിഞ്ഞ പൊലീസ് സംഘം ഉടന്‍ തന്നെ ഗ്രാമത്തിലെത്തി വിവാഹം നിര്‍ത്തി വയ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗും നല്‍കി.

എന്നാല്‍ മാതാപിതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിപ്പെട്ടതോടെ പെണ്‍കുട്ടിയെ പൊലീസ് താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.