പാലക്കാട്: പാലക്കാട് കുനിശ്ശേരിയിൽ ദമ്പതികൾ വിറ്റ കുഞ്ഞിനെ കണ്ടെത്തി. തമിഴ്നാട് ഈറോഡിൽ നിന്നുമാണ് കുഞ്ഞിനെ കണ്ടത്തിയത്. 
കുഞ്ഞിനെ വാങ്ങിയ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ റോഡ് സ്വദേശി ജനാർദ്ദനൻ ആണ് ആലത്തൂർ പൊലീസ് ന്റെ പിടിയിലായത്. കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. ഡിസംബർ 29 നാണ് മൂന്ന് ദിവസം പ്രായം ഉള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ വിറ്റത്. 

ആലത്തൂര്‍ എസ്ഐയുെ നേതൃത്വത്തില്‍ തമിഴ്നാട്ടില്‍ നടത്തിയ അന്വേഷണത്തിന്‍റെ ഒടുവിലാണ് കുഞ്ഞിനെ കണ്ടെത്താനായത്. കുഞ്ഞിന്‍റെ വില്‍പ്പനയ്ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിച്ച സ്ത്രീകളില്‍ ഒരാളായ കസ്തൂരി കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായിരുന്നു. ഇവര്‍ നല്‍കിയ വിവരങ്ങളുടെഅടിസ്ഥാനത്തിലാണ് ഈറോഡില്‍ നിന്നും കുഞ്ഞിനെ കണ്ടെത്താന്‍ പൊലീസിനായത്.

കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനന്‍ എന്നയാളെയും പിടികൂടി. തിരികെ പാലക്കാട്ടേക്ക് എത്തിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ നിര്‍ദേശപ്രകാരം മലമ്പുഴയിലെ ആനന്ദഭവനിലേക്ക് മാറ്റി. മൂന്നാഴ്ച മുന്പാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ സാമ്പത്തിക ബുദ്ധിമുട്ടിന്‍റെ പേരില്‍ ദമ്പതികള്‍ വില്‍പ്പന നടത്തിയത്.

കുനിശ്ശേരി സ്വദേശി ബിന്ദുവിന്‍റെയും ഇവരുടെ ഭര്‍ത്താവ് പൊള്ളാച്ചി സ്വദേശി രാജിന്‍റെയും ഇയാളുടെ അമ്മ വിജിയുടെയും പേരില്‍ പൊലീസ് കേസെടുത്തിരുന്നു. കുഞ്ഞിനെ 1 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്ന് അമ്മ ബിന്ദു പറഞ്ഞെങ്കിലും , ജനാന്ര്‍ദ്ദനനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വില്‍പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്. ദമ്പതികളുടെ മറ്റ് നാല് മക്കളെയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.