ഏറ്റവും അധികം അവിശ്വാസ പ്രമേയത്തെ നേരിട്ടത് ഇന്ദിരാഗാന്ധി ആദ്യ അവിശ്വാസം പ്രമേയം 1963

ദില്ലി: ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ 26 അവിശ്വാസ പ്രമേയങ്ങളാണ് സര്‍ക്കാരിനെതിരെ വന്നിട്ടുള്ളത്. ഏറ്റവും അധികം അവിശ്വാസ പ്രമേയത്തെ നേരിട്ടത് ഇന്ദിരാഗാന്ധി. 1999ല്‍ അവിശ്വാസ പ്രമേയത്തെ നേരിട്ട എ.ബി.വാജ്‌പേയി ഒരു വോട്ടിന് പരാജയപ്പെട്ടു. ഇന്ത്യ- ചൈന യുദ്ധക്കെടുതി ഉയര്‍ത്തി 1963ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെയാണ് ആദ്യ അവിശ്വാസം പ്രമേയം പാര്‍ലമെന്റില്‍ എത്തുന്നത്. 

കോണ്‍ഗ്രസ് നേതാവ് തന്നെയായിരുന്ന ആചാര്യ കൃപലാനിയാണ് അന്ന് നെഹ്‌റുവിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. പിന്നീട് എഴുപതുകളില്‍ ഇന്ദിരാഗാന്ധിക്കെതിരെ അവിശ്വാസ പ്രമേയത്തിന്റെ പെരുമഴയായിരുന്നു. 15 തവണ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ നേരിട്ടു. രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവരെല്ലാം അവിശ്വാസ പ്രമേയങ്ങളെ അതിജീവിച്ചവരാണ്. ബാബറി മസ്ജിദ് ആക്രമണത്തിന് ശേഷം 1993ല്‍ നരസിംഹറാവു സര്‍ക്കാരിനെതിരെ അവിശ്വാസം വന്നെങ്കിലും സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു.

അതിന് മുമ്പും ശേഷവും പല സര്‍ക്കാരുകള്‍ പലതവണ രാജിവെച്ചിട്ടുണ്ടെങ്കിലും അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് അധികാരം നഷ്ടമായത് 1999ല്‍ എ.ബി.വാജ്‌പേയി സര്‍ക്കാരിനായിരുന്നു. അന്ന് ഒരു വോട്ടുനാണ് വാജ് പേയി സര്‍ക്കാര്‍ തോറ്റത്. ഇതിന് ശേഷം പാര്‍ലമെന്റില്‍ അവിശ്വാസം പ്രമേയം കണ്ടത് 2003ലാണ്. സോണിയാഗാന്ധി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അന്ന് 186 വോട്ടാണ് കിട്ടിയത്. 312 വോട്ടുകള്‍ക്ക് വാജ്‌പേയി സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തി. 

2008ല്‍ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് വലിയ നാടകീയ നീക്കങ്ങളാണ് പാര്‍ലമെന്റ് കണ്ടെങ്കിലും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. ചരിത്രത്തിലെ 27-ാമത്തെ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കാണ് ഇന്ന് പാര്‍ലമെന്റ് സാക്ഷിയാകാന്‍ പോകുന്നത്.