ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും. ലോക്സഭ അംഗമായി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അനിൽ മാധവ് ദവേ, വിനോദ് ഖന്ന, പൽവായ് ഗോവര്‍ദ്ധൻ ഗോവര്‍ദ്ധൻ റെഡ്ഡി എന്നിവര്‍ക്ക് ആനുശോചനം അര്‍പ്പിച്ച് ആദ്യ ദിനം പാര്‍ലമെന്‍റ് പിരിയും.
ഇന്ന് മുതൽ അടുത്ത മാസം 11വരെയാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം. പി കെ കുഞ്ഞാലിക്കുട്ടിയും ഫാറൂഖ് അബ്ദുള്ളയും ലോക്സഭ അംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര പരിസ്ഥിതി മന്ത്രിയും രാജ്യസഭാ അംഗവുമായിരുന്ന അനിൽ മാധവ് ദവെ, ബിജെപി ലോക്സഭാംഗമായിരുന്ന വിനോദ് ഖന്ന, കോൺഗ്രസ് രാജ്യസഭാംഗമായിരുന്ന പൽവായ് ഗോവര്‍ദ്ധൻ റെഡ്ഡി എന്നിവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ഇരുസഭകളും ആദ്യദിനം പിരിയും.
16 ബില്ലുകൾ വര്‍ഷകാല സമ്മേളനം ചര്‍ച്ച ചെയ്യും. മോട്ടോര്‍ വാഹന നിയമം, വിദ്യാഭ്യാസ അവകാശ നിയമം, അഴിമതിയെക്കുറിച്ച് വിവരം നൽകുന്നവര്‍ക്ക് സംരക്ഷണം നൽകുന്ന വിസിൽ ബ്ലോവേഴ്സ് നിയമം, അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നൽകുന്ന സിറ്റിസൺഷിപ്പ് നിയമം, എന്നിവയിലെ ഭേദഗതി പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യും. ജിഎസ്ടി നടപ്പിലാക്കിയതിലെ അപാകതകൾ, അതിര്‍ത്തി പ്രശ്നങ്ങൾ, ഗോരക്ഷയുടെ പേരിലുള്ള അതിക്രമം, കര്‍ഷക പ്രക്ഷോഭം എന്നിവ പ്രതിപക്ഷം ഉന്നയിക്കുന്നതോടെ വര്‍ഷകാല സമ്മേളനുവും പ്രക്ഷുബ്‍ധമാകും.
എല്ലാ വിഷയവും ചര്‍ച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള പത്തോളം എംപിമാരുടെ കാലാവധിയും ഈ സമ്മേളനത്തോടെ അവസാനിക്കും.
