ദില്ലി: ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി വരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായി. 

മുങ്ങിയ ഭർത്താക്കന്മാർക്കെതിരെ തിരച്ചിൽ സർക്കുലർ പുറപ്പെടുവിക്കാനുള്ള അധികാരം കൂടി നൽകി ഇത്തരം കേസുകളിൽ ഇടപെടാനുള്ള സമിതിയെ ശക്തിപ്പെടുത്തും. ഭാര്യയെ ഉപേക്ഷിച്ച് മുങ്ങി നടക്കുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ച് വ്യാപകമായ രീതിയില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ച് പഠിക്കാന്‍ ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചത്. 

ഗാര്‍ഹിക പീഡനം, സ്ത്രീധനത്തിനായുള്ള പീഡനം തുടങ്ങിയ കേസുകളില്‍ ഉള്‍പെട്ട് വിദേശത്തേയ്ക്ക് മുങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ് കൂടിയാണ് നടപടി. പാസ്പോര്‍ട്ട് റദ്ദാകുന്നതോടെ ഇവര്‍ക്ക് തിരികെ നാട്ടിലെത്താതിരിക്കാന്‍ സാധിക്കില്ലെന്നാണ് കമ്മിറ്റി വിലയിരുത്തിയത്.