38 വര്‍ഷമായി നാട്ടിലേക്ക് പോകാനാകാതെ മധുസൂദനനും കുടുംബവും

ഷാര്‍ജയില്‍ ദുരിത ജീവിതം നയിക്കുകയാണ് കൊല്ലം സ്വദേശിയായ മധുസൂധനനും കുടുംബവും. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ല. 29 വയസ്സുള്ള പെണ്‍കുട്ടിയടക്കം അഞ്ചുമക്കളെയും ഇതുവരെ സ്‍കൂളിലേക്കും വിട്ടിട്ടില്ല.. 38 വര്‍ഷമായി നാട്ടിലേക്ക് പോകാത്ത മധുസൂദനനും കുടുംബവും യുഎഇയിലെ പൊതുമാപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ്.


 യുഎഇയില്‍ ജോലിതേടിയെത്തിയ കൊല്ലം സ്വദേശി മധുസൂധനനും ശ്രീലങ്കക്കാരി റോഹിണിയും 1988ല്‍ അലൈനില്‍ വച്ച് വിവാഹിതരായി. വിസയില്ലാതെ നിയമ വിരുദ്ധമായി രാജ്യത്തുകഴിയുന്നതിനാലും വിവാഹ രേഖകള്‍ ഇല്ലാത്തതുകൊണ്ടും മൂത്ത മകള്‍ക്ക് പാസ്പോര്‍ട്ടെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീടുണ്ടായ മൂന്നു പെണ്‍മക്കള്‍ക്കും ഒരാണ്‍കുട്ടിയ്ക്കും പാസ്പോര്‍ട് എടുത്തെങ്കിലും സാമ്പത്തിക പരാധീനതകള്‍ കാരണം വിസയെടുത്തില്ല..

21,22,23,25,29 വയസ്സുകളുള്ള അഞ്ച് കുട്ടികളും ഇതുവരെ സ്‍കൂളിന്‍റെ പടിപോലും കണ്ടിട്ടില്ല.

അപൂര്‍വമായേ ഒറ്റമുറിക്കകത്തു നിന്ന് പുറത്തിറങ്ങാറുള്ളൂ. ആകെ പോയത് തൊട്ടടുത്ത എമിറേറ്റുകളായ അജ്‍മാനിലേക്കും ദുബായിലേക്കും മാത്രം അതും പത്തും ഇരുപതും കിലോമീറ്ററുകള്‍ നടന്ന്.


ഒരു വര്‍ഷം മുമ്പ് ഗൃഹനാഥന്‍റെ ജോലിയും നഷ്‍ടമായി. ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥ.