ഗാന്ധിനഗര്‍: പാട്ടീദാര്‍ നേതാവ് നിഖില്‍ സവാനി ബിജെപിയില്‍നിന്ന് രാജിവച്ചു. ബി ജെ പിയില്‍ ചേരുന്നതിന് തനിക്ക് പണമൊന്നും ലഭിച്ചില്ലെന്നും വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും ബി ജെ പി നടപ്പാക്കിയില്ലെന്ന് നിഖില്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. പട്ടേല്‍ സുമാദയ നേതാവ് ഹര്‍ദ്ദീക് പാട്ടേലിന്റെ അടുത്ത അനുയായി കൂടിയായ നിഖില്‍ സവാനി പാട്ടീദാര്‍ അനമത് ആന്ദോളന്‍ സമിതിയില്‍ തിരിച്ചെത്തി.

Scroll to load tweet…

ബി ജെ പിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന പാട്ടീദാര്‍ നേതാവ് നരേന്ദ്ര പട്ടേലിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് നിഖിലിന്‍റെ രാജി. ബി ജെ പിയില്‍ ചേരുകയും തൊട്ടുപിന്നാലെ പത്രസമ്മേളനം വിളിച്ച്, ബി ജെ പിയില്‍ ചേരാന്‍ തനിക്ക് പണം ലഭിച്ചെന്ന് വെളിപ്പെടുത്തുകയുമായിരുന്നു നരേന്ദ്ര പട്ടേല്‍ ചെയ്തത്. 

മുന്‍കൂറായി ലഭിച്ച പത്തുലക്ഷം രൂപ നരേന്ദ്ര പട്ടേല്‍ പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ബി ജെ പിയുടെ ഒരു കോടിരൂപാ വാഗ്ദാനം നിരസിച്ച നരേന്ദ്ര പട്ടേലിനെ നിഖില്‍ അഭിനന്ദിച്ചു. തീരെ പാവപ്പെട്ട കുടുംബത്തില്‍നിന്നു വന്ന വ്യക്തിയായിട്ടുകൂടി അദ്ദേഹം ഒരു കോടി നിരാകരിച്ചു എന്നത് ശ്രദ്ധേയമെന്നും നിഖില്‍ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും നിഖില്‍ പറഞ്ഞു.