ഇടുക്കി: ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവധിയുടെ ആലസ്യത്തിലായതോടെ കുടുങ്ങിയത് ഇടുക്കി നെടുങ്കണ്ടത്തെ രോഗികള്‍. ക്രിസ്മസ് അവധി കഴിഞ്ഞിട്ടും പാമ്പാടുംപാറയില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരെത്താത്തതോടെയാണ് രോഗികള്‍ വലഞ്ഞത്. ഡിസംബര്‍ 26ന് രാവിലെ വൃദ്ധര്‍ അടക്കമുള്ള രോഗികള്‍ എത്തിയിട്ടും ആശുപത്രി അടഞ്ഞുകിടക്കുകയായിരുന്നു.

രാവിലെ തുറക്കാറുള്ള പ്രാഥമിക ആശുപത്രി തുറന്നത് ഉച്ചയ്ക്ക് 12.30 ന് ശേഷം. അതും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രി തുറക്കാതെയായതോടെ രോഗികള്‍ പരാതിയുമായി എത്തിയപ്പോള്‍ മാത്രം. രോഗികളുടെ പരാതിയില്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ട ജീവനക്കാരെ വരുത്തി ആശുപത്രി തുറപ്പിക്കുകയായിരുന്നു. 

പ്രാക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നെടുങ്കണ്ടം ഉള്‍പ്പടെയുള്ള ദൂര പ്രദേശങ്ങളില്‍ നിന്നുപോലും പതിവായി നിരവധി രോഗികള്‍ എത്താറുണ്ട്. പാലിയേറ്റീവ് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നതിനാല്‍ നിരവധി ആളുകളാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാല്‍ ആശുപത്രി രാവിലെ തുറക്കാത്തതോടെ നിത്യരോഗികള്‍ക്ക് മരുന്ന് ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്നു. 

നാല്‍പ്പതോളം ജീവനക്കാരും ഡോക്ടര്‍മാരും ഉള്ള ആശുപത്രിയില്‍ ആരും എത്താതിരുന്നത് പ്രതിഷേധത്തിന് കാരണമായി. അതേസമയം ജോലി സംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്കായി പോയതുകൊണ്ടാണ് ആശുപത്രി തുറക്കാന്‍ വൈകിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.