തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ വിജിലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യ ശാസനം. 15 ദിവസത്തിനകം പാറ്റൂര്‍ കേസിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. സ്വാകാര്യ കമ്പനിക്ക് ഫ്‌ലാറ്റ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയെന്നാരോപിച്ച് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിജിലന്‍സിന് കോടതിയുടെ വിമര്‍ശനമുണ്ടായത്.

കൈയേറ്റം കണ്ടെത്തിയിട്ടും എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയതില്ലെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. സമാനസ്വഭാവമുള്ള കേസ് ലോകായുക്തയുടെ പരിഗണനയിലുള്ളതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേ സമയം ആഗസ്റ്റ് 19ന് ത്വരിതപരിശോധന ആരംഭിച്ചിരുന്നതായും വിജിലന്‍സ് ഡിവൈഎസ്പി കോടതി അറിയിച്ചു. പാറ്റൂര്‍ ഭൂമികൈയേറ്റത്തില്‍ കേസെടുക്കാമെന്ന അഡ്വേക്കേറ്റ് ജനറലിന്രെ നിയമപദോശം കേസ് പരിഗണിച്ചപ്പോള്‍ വി.എസിന്റെ അഭിഭാഷകന്‍ കോടതയില്‍ ചൂണ്ടികാട്ടി. 

സ്വകാര്യ വ്യക്തിക്കുവേണ്ടി തര്‍ക്കഭൂമിയില്‍ നിന്നും വാട്ടര്‍ അതോററ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ ഉമ്മന്‍ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷന് എന്നിവര്‍ അനുമതി നല്‍കിയ മൂന്നു രേഖകള്‍ വിഎസ് കോടതിയില്‍ ഹാജരാക്കി. ഫഌറ്റ് കമ്പനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ വാട്ടര്‍അതോറ്ററിക്കും നടപടി ത്വരിതപ്പെടുത്താന്‍ റവന്യൂവകുപ്പിനും നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ഹാജരാക്കിയത്. 

ഇതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അജിത് കുമാറിനെ കോടതി വിളിച്ചുവരുത്തി. 15 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കമെന്ന വിജിലന്‍സ് കോടതിയെ അറിയിച്ചു. ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി അവശ്യമായ നടപടികള്‍ സ്വീകരിക്കമമെന്നും കോടതി അന്ത്യശാസനം നല്‍കി. കേസ് ഈ മാസം 23ന് കോടതി പരിഗണിക്കും.