തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട പശ്ചാത്തലത്തില്‍ രാജിസന്നദ്ധ അറിയിച്ച് സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയുടെ കത്ത്. വ്യവസായ സെക്രട്ടറി സ്ഥാനത്ത് തുടരണമോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെ് വ്യവസായ മന്ത്രി എസി മൊയ്തീന് ആണ് കത്ത് നല്‍കിയത്. വ്യവസായ വകുപ്പ് കത്ത് ചീഫ് സെക്രട്ടറിക്ക് കൈമാറി. അന്തിമ തീരുമാനം സര്‍ക്കാരിന്‍റെതാണെന്ന് ചീഫ് സെക്രട്ടറി പ്രതികരിച്ചു.

തനിക്കെതിരെ എഫ്‌ഐആര്‍ ഇട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും കത്തില്‍ പോള്‍ ആന്‍റണി ചൂണ്ടിക്കാട്ടുന്നു. ബന്ധുനിയമന വിവാദത്തില്‍ മൂന്നാം പ്രതിയാണ് പോള്‍ ആന്റണി. പോള്‍ ആന്റണിയെ വിജിലന്‍സ് മനപൂര്‍വം കേസില്‍ പ്രതിയാക്കിയെന്ന് ആരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ നേരത്തെ കൂട്ടയവധിക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കര്‍ക്കശ നിലപാട് എടുത്തതോടെ ആ നീക്കം പാളി.

പോള്‍ ആന്റണിയെ തല്‍സ്ഥാനത്ത് നിന്നും നീക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥാനചലനം ഉറപ്പായ പശ്ചാത്തലത്തിലാണ് പോള്‍ ആന്റണി ബുധനാഴ്ച്ച വൈകീട്ട് വ്യവസായമന്ത്രി എസി മൊയ്തീന് കത്ത് നല്‍കിയതെന്ന് അറിയുന്നു.