Asianet News MalayalamAsianet News Malayalam

ഡി മരിയയെ പുറത്തിരുത്തണം; മെസിക്കൊപ്പം ഡിബാലയെ കളിപ്പിക്കണം; സാംപോളിയോട് മറഡോണ

  • മെസിയുടെ പൊസിഷനില്‍ കളിക്കുന്നതാണ് ഡിബാലയെ ഉള്‍പ്പെടുത്താന്‍ പറ്റാത്തതെന്ന് അഭിപ്രായമുണ്ട്
paulo dybala wants to play with messi

മോസ്കോ; റഷ്യന്‍ ലോകകപ്പില്‍ കിരീടമുയര്‍ത്താനിറങ്ങിയ അര്‍ജന്‍റീനയും മെസിയും ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. ലോകഫുട്ബോളിലെ താരതമ്യേന ദുര്‍ബലരായ ഐസ് ലാന്‍ഡിന് മുന്നില്‍ സമനിലയില്‍ കുടുങ്ങുകയായിരുന്നു മെസിയും സംഘവും. ഇന്ന് രാത്രി നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുകയാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍.

മികച്ച പ്രതിരോധവും മുന്നേറ്റനിരയുമുള്ള ക്രൊയേഷ്യയുടെ മധ്യനിര ലോകോത്തരമാണ്. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ അര്‍ജന്‍റീനയുടെ മുന്നോട്ട് പോക്കിനെ തന്നെ അത് ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ വമ്പന്‍ തയ്യാറെടുപ്പുകളുമായാണ് സാംപോളി ടീമിനെ അണിയിച്ചൊരുക്കുന്നത്. അതിനിടയിലാണ് അര്‍ജന്‍റീനയുടെ പരിശീലകന്‍ സാംപോളിക്ക് ഉപദേശവുമായി ഇതിഹാസതാരം മറഡോണ രംഗത്തെത്തിയത്.

ഐസ് ലാന്‍ഡിനെതിരെ പോലും കഷ്ടപ്പെട്ട് കളിച്ച അര്‍ജന്‍റീനയ്ക്ക് ഇന്നത്തെ മത്സരം കടുത്ത വെല്ലുവിളിയായിരിക്കുമെന്നും മറഡോണ മുന്നറിയിപ്പ് നല്‍കി. മെസിയ്ക്ക് മറ്റ് താരങ്ങള്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. മെസിയും അഗ്യൂറോയും മാത്രം അക്രമിച്ച് കളിച്ചാല്‍ ക്രൊയേഷ്യയെ പൂട്ടാനാകില്ല. ആക്രമണ നിരയിലേക്ക് മറ്റൊരു താരത്തെക്കൂടി കൊണ്ടുവരാന്‍ അര്‍ജന്‍റീന തയ്യാറാകണമെന്നും ഡി മരിയക്ക് അതിന് സാധിക്കുന്നില്ലെന്നും പൗളോ ഡിബാലയെ കളിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നും മുന്‍ പരിശീലകന്‍ കൂടിയായ മറഡോണ അഭിപ്രായപ്പെട്ടു.

യുവന്‍റസിന്‍റെ സൂപ്പര്‍താരമായ ഡിബാല മെസി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജന്‍റീനന്‍ താരമാണ്. പരിശീലകന്‍ സാംപോളിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഡിബാലയ്ക്ക് തിരിച്ചടിയാകുന്നതെന്നാണ് ആരാധകരുടെ പക്ഷം. മെസിയുടെ പൊസിഷനില്‍ കളിക്കുന്നതാണ് ഡിബാലയെ ഉള്‍പ്പെടുത്താന്‍ പറ്റാത്തതെന്നും അഭിപ്രായമുണ്ട്.

ഇവാന്‍ റാക്കിറ്റിച്ചും ലൂക്ക മോഡ്രിച്ചും അണിനിരക്കുന്ന ക്രൊയേഷ്യന്‍ മധ്യനിര ഏത് വമ്പന്‍മാരെയും കരയിക്കാന്‍ ശേഷിയുള്ളതാണെന്ന് മറഡോണ ചൂണ്ടികാട്ടിയിട്ടുണ്ട്. മധ്യനിരയില്‍ കളി മെനയുന്ന ഇവര്‍ പ്രതിരോധത്തിനും മുന്നില്‍ നില്‍ക്കും. മാന്‍സുക്കിച്ചെന്ന മുന്നേറ്റക്കാരന്‍ അപകടകാരിയാണ്. ഏത് പ്രതിരോധത്തെയും കീറിമുറിച്ച് വലകുലുക്കാന്‍ ശേഷിയുള്ള താരമാണ് മാന്‍സുക്കിച്ച്. അതുകൊണ്ടുതന്നെ ആക്രമിച്ച് കളിക്കുന്ന ശൈലിയാകും അവര്‍ ഇന്ന് പുറത്തെടുക്കുകയെന്ന് മറഡോണ ഓര്‍മ്മിപ്പിച്ചു.

Follow Us:
Download App:
  • android
  • ios