രാഷ്‌ട്രീയപാര്‍ട്ടികളുമായി അകലം പാലിച്ച പെമ്പിളൈ ഒരുമൈ നേതാവ് ലിസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി അരവിന്ദ് കെജ്‍രിവാള്‍ സര്‍ക്കാരിലെ മന്ത്രി ഗോപാല്‍ റായ്, സോമനാഥ് ഭാരതി എന്നിവരുമായി ചര്‍ച്ച നടത്തിയത്. ലിസിക്കൊപ്പം മൂന്നാറില്‍ സമരം നയിച്ച ആറ് പേരും ചര്‍ച്ചയില്‍ പങ്കെടുത്തു. മൂന്നാറിലെ സമരത്തിന് പിന്തുണ നല്‍കിയ പാര്‍ട്ടിയായതിനാലാണ് ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിക്കുന്നതെന്നാണ് ലിസിയുടെ വിശദീകരണം

മൂന്നാറിലെ തൊഴിലാളികളെ എല്ലാ പാര്‍ട്ടികളും ചൂഷണം ചെയ്തുവെന്നാണ് ആം ആദ്മി പാര്‍ട്ടി വിശദീകരിക്കുന്നത്. കേരളത്തിലെ തൊഴിലാളി മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നു. തെരഞ്ഞെടുപ്പ് തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം. ഇനി മുതല്‍ ആം ആദ്മിപാര്‍ട്ടിയുടെ തൊഴിലാളി സംഘടനയും പെമ്പിളൈ ഒരുമയും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്തദിവസം ദില്ലിയില്‍ നടക്കും.