കോടതിയ്ക്ക് മുന്നില്‍ വച്ച് പ്രതിയെ ആക്രമിച്ച ് ജനങ്ങള്‍

ഭോപ്പാല്‍: രക്ഷിതാക്കള്‍ക്കൊപ്പം തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതിക്ക് മുന്നില്‍ വച്ച് ജനക്കൂട്ടം ആക്രമിച്ചു. റിമാന്‍റിലായ കുട്ടിയുടെ അമ്മാവന്‍ കൂടിയായ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. 

കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും തിരിച്ച് കൊണ്ടുവരുമ്പോഴും പ്രതിയ്ക്ക് മര്‍ദ്ദനമേറ്റു. എന്നാല്‍ സാരമായി പരിക്കേറ്റിട്ടില്ല. അയാളെ കോടതിയിലെത്തിക്കാനും തിരിച്ച് കൊണ്ടുപോകാനു ഏറെ പാടു പെട്ടുവെന്നും പൊലീസ് സൂപ്രണ്ട് ബി.പി.എസ് പരിഹാര്‍ പറഞ്ഞു. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരാകരുതെന്ന് മധ്യപ്രദേശ് ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ബലൂണ്‍ വില്‍പ്പനക്കാരായ രക്ഷിതാക്കള്‍ക്കൊപ്പം തെരുവിലാണ് ഇവര്‍ അന്തിയുറങ്ങിയിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ തൊട്ടപ്പുറത്ത് കിടക്കുകയായിരുന്ന പ്രതി പുലര്‍ച്ചയോടെ എടുത്ത് കൊണ്ടുപോകുകയായിരുന്നു. 

രക്ഷിതാക്കള്‍ ഉറങ്ങിക്കിടന്നതിന്‍റെ 50 മീറ്റര്‍ അകലെയുള്ള കടയ്ക്ക് സമീപത്തുവച്ച് അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ കുഞ്ഞിനെ കൊന്നു. കട തുറക്കാനെത്തിയ ആളാണ് കുട്ടിയെ കടയ്ക്ക് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുമ്പോള്‍ രഹസ്യഭാഗങ്ങളിലും തലയിലും മുറിവുകളുണ്ടായിരുന്നു. 

പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്‍റെ അമ്മാവന്‍ ആണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. കുഞ്ഞിനെ തന്‍റെ ചുമലില്‍ ഇരുത്തി പ്രതി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.