കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ക്രൈംബ്രാഞ്ച് വരണമെന്ന് ആവശ്യം
സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, കുളത്തിനടുത്ത് കുട്ടികളെത്താൻ ഒരു സാധ്യതയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്
ഇടുക്കി: ഇടുക്കി ആനക്കുഴിയിൽ പടുതാക്കുളത്തിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത തുടരുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് എട്ടു വയസുകാരൻ അഭിജിത്തിനെയും അനിയത്തി ആറ് വയസുള്ള ലക്ഷ്മിപ്രിയയേയും വീടിന് സമീപത്തുള്ള പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിക്കാൻ പോയ കുട്ടികൾ മുങ്ങി മരിച്ചതാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
എന്നാൽ, കുളത്തിനടുത്ത് കുട്ടികളെത്താൻ ഒരു സാധ്യതയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നന്നായി മൂടിയിട്ടിരുന്ന പടുതാക്കുളത്തിലേക്ക് കുട്ടികൾക്ക് ഇറങ്ങാൻ പറ്റില്ലെന്ന് സ്ഥലം ഉടമയും ഉറപ്പിച്ച് പറയുന്നു. അതേസമയം അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഫോറൻസിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ കുമളി എസ്ഐ പറഞ്ഞു.
രക്ഷിതാക്കളും ഇതേ നിലപാടിലാണ്. ആദ്യ ഘട്ടത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട വീട്ടുകാരുടെ ഇപ്പോഴത്തെ നിലപാട് മാറ്റമടക്കം സംശയമുണ്ടാക്കുന്നതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചാലെ ദുരുഹൂത നീങ്ങുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.