കേരളത്തിലെ പുഴകളിലെ ജല ഗുണനിലവാരത്തെക്കുറിച്ചാണ് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്‍റ് ആന്റ് മാനേജ്മെന്റ് പഠനം നടത്തിയത്.

കോഴിക്കോട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലിനമായ പുഴ പെരിയാറെന്ന് പഠന റിപ്പോര്‍ട്ട്. പമ്പയാണ് മലിനീകരണത്തില്‍ രണ്ടാമത്. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്റ് ആന്റ് മാനേജ്മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം ഉള്ളത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പിച്ചു.

കേരളത്തിലെ പുഴകളിലെ ജല ഗുണനിലവാരത്തെക്കുറിച്ചാണ് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്മെന്‍റ് ആന്റ് മാനേജ്മെന്റ് പഠനം നടത്തിയത്. പെരിയാറിലെ വെള്ളമാണ് ഏറ്റവും മലിനമായത്. പമ്പയാണ് മലിനീകരണത്തില്‍ രണ്ടാം സ്ഥാനത്ത്. മീനച്ചലാര്‍, കല്ലായിപ്പുഴ എന്നിവ മൂന്നും നാലും സ്ഥാനത്ത്. മലിനീകരണത്തില്‍ അഞ്ചാം സ്ഥാനത്ത് കരമനയാറാണ്. പുഴയുടെ വിവിധ ഇടങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചാണ് പരിശോധന നടത്തിയത്. വെള്ളത്തിലെ കോളി‍ഫോം ബാക്ടീരിയ, രാസമാലിന്യങ്ങള്‍, ഓക്സിജന്റെ അളവ്, മറ്റ് മാലിന്യതോത് തുടങ്ങിയവയെല്ലാം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.

ജല ഗുണനിലവാര ഇന്‍ഡക്സ് 90 ഉണ്ടെങ്കില്‍ മാത്രമാണ് പുഴ വെള്ളം ശുദ്ധമെന്ന് പറയാനാകൂ. 60 മുതല്‍ 70 വരെ ശരാശരി ഗുണനിലവാരം. പക്ഷേ പല പുഴകളിലേയും ഇന്‍ഡക്സ് 45ലും താഴെയാണ്.