ചെന്നൈ: ചെന്നൈ ആവഡിയില്‍ മലയാളി വീട്ടമ്മയെ വളര്‍ത്ത് നായ്ക്കള്‍ കടിച്ചു കൊന്നു. ആവഡിയില്‍ ഗോവര്‍ദ്ധനഗിരിയില്‍ താമസിക്കുന്ന ഗൗരി (68) ആണ് മരിച്ചത്. മകന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് ഗൗരിയെ കടിച്ചു കൊന്നത്. ഗൗരിയും ഭര്‍ത്താവ് ചന്ദ്രശേഖറും വീടിന്റെ താഴത്തെ നിലയിലും മകന്‍ സന്തോഷും കുടുംബവും വീടിന്റെ മുകളിലെ നിലയിലുമായിരുന്നു താമസിച്ചിരുന്നത്.

മകന്റെ കുടുംബവുമായി അടുത്തിടപഴകിയരുന്ന നായ്ക്കള്‍ പക്ഷെ ഗൗരിയെയും ഭര്‍ത്താവിനെയും അടുത്തേക്ക് വരാന്‍ അനുവദിക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ നായ്ക്കളുടെ സമീപത്തേക്ക് പോവാറില്ലായിരുന്നു. വ്യാഴാഴ്ച രാവിലെ മകന്റെ വീടിന്റെ ടെറസില്‍ എത്തിയപ്പോഴാണ് നായ്ക്കള്‍ ആക്രമിച്ചത്. നായ്ക്കള്‍ ടെറസിലുണ്ടെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. ഗൗരിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം മുഖം കടിച്ചു പറിച്ച നിലയിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഗൗരിയെ നായ്ക്കള്‍ ആക്രമിച്ചുവെങ്കിലും ടെറസില്‍ നിന്ന് ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി. മാനസിക പ്രയാസം അനുഭവിച്ചിരുന്നയാളാണ് മരിച്ച ഗൗരിയെന്നും ബന്ധുക്കളെ ഉദ്ധരിച്ച് പോലീസ് വ്യക്തമാക്കി