സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കുറഞ്ഞു വില കുറയുന്നത് തുടർച്ചയായ പതിനാറ് ദിവസത്തെ വർദ്ധനയ്ക്ക് ശേഷം

തിരുവനന്തപുരം: തുടര്‍ച്ചയായ വര്‍ദ്ധനവിനിടെ സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കുറഞ്ഞത്. തുടർച്ചയായ പതിനാറ് ദിവസത്തെ വർദ്ധനയ്ക്ക് ശേഷമാണ് ഇന്ധന വില കുറയുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപയും ഡീസലിന് 74 രൂപ 60 പൈസയാണ് നിരക്ക്. രാജ്യാന്തര വിപണിൽ ക്രൂഡോയിൽ വില കുറഞ്ഞതിനെ തുടർന്നാണ് ഇന്ധന വില കുറച്ചതെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. 

അതേസമയം, ദിനംപ്രതി ഇന്ധനവില ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം ഈടാക്കുന്ന അധിക നികുതി ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ എക്‌സൈസ് തീരുവയ്ക്ക് പുറമേ സംസ്ഥാന സര്‍ക്കാര്‍ 32 ശതമാനം വാറ്റ് നികുതിയാണ് ഈടാക്കുന്നത്. നിലവിലെ വിലയനുസരിച്ച് ഇത് ഏതാണ്ട് 19 രൂപയോളം വരും. ഇതില്‍ എത്ര കുറവ് വരുത്താന്‍ കഴിയുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നികുതിയില്‍ ഇളവ് വരുത്തുന്ന കാര്യമായിരിക്കും ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം പരിഗണിക്കുക. 

കഴിഞ്ഞ തവണ കേന്ദ്രം ഇന്ധന വില ഉയര്‍ത്തിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. എന്നാല്‍, പല കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഉമ്മന്‍ ചണ്ടി സര്‍ക്കാരിന്‍റെ ഭരണകാലത്താണ് ഇന്ധനത്തിന്റെ വാറ്റ് നികുതി കുറച്ചത്.