ദില്ലിയിൽ 400 പെട്രോൾ പമ്പുകൾ അടച്ചിടും; ബിജെപിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കെജ്രിവാൾ
തൊട്ടടുത്ത സംസ്ഥാനങ്ങളായ ഉത്തർപ്രേദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് എല്ലാവരും ശ്രമിക്കുന്നത്. അവിടെ ഇന്ധനവില ദില്ലിയിലേതിനേക്കാൾ കുറവാണെന്നതാണ് കാരണം.
ദില്ലി: ഡീസലിന്റെയും പെട്രോളിന്റെയും വാറ്റ് നികുതി കുറയ്ക്കണമെന്ന് ബിജെപി സർക്കാരിനോട് ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ന് നാനൂറിലധികം പെട്രോൾ പമ്പുകൾ അടച്ചിടും. ദില്ലി പെട്രോൾ ഡീലേഴ്സ് അസോസിയേഷനാണ് രാവിലെ ആറ് മുതൽ ഇരുപത്തിമൂന്ന് മണിക്കൂർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. തൊട്ടടുത്ത സംസ്ഥാനങ്ങളായ ഉത്തർപ്രേദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഇന്ധനം വാങ്ങാനാണ് എല്ലാവരും ശ്രമിക്കുന്നത്. അവിടെ ഇന്ധനവില ദില്ലിയിലേതിനേക്കാൾ കുറവാണെന്നതാണ് കാരണം.
സിഎൻജി പമ്പുകളും അടച്ചിടാനാണ് ഉടമകളുടെ തീരുമാനം. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രൂക്ഷഭാഷയിൽ വിമർശനമുന്നയിച്ചിട്ടുണ്ട്. കമ്പനികളെ സഹായിക്കാൻ വേണ്ടിയാണ് ബിജെപി സർക്കാർ ഇന്ധന വില വർദ്ധിപ്പിക്കുന്നത്. പമ്പ് ഉടമകൾക്ക് മാത്രമാണ് വിലവർദ്ധനയിൽ പ്രതിസന്ധി നേരിടേണ്ടി വരുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയ്ക്ക് കൃത്യമായ മറുപടി നൽകുമെന്നും കെജ്രിവാൾ തന്റെ ട്വീറ്റിൽ കുറിച്ചു.