പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജയ്ക്കും പി പരമേശ്വരനും പത്മവിഭൂഷണ്‍
റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ ഇളയ രാജ, സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷന് അര്‍ഹരായി.
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, കായികതാരം പങ്കജ് അദ്വാനി, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി, റഷ്യയുടെ ഇന്ത്യന്‍ അംബാസിഡറായിരുന്ന അലക്സാണ്ടര്‍ കടകിന്‍, രാമചന്ദ്രന്‍ നാഗസ്വാമി, വേദ് പ്രകാശ് നന്ദ, ലക്ഷമണ്‍ പൈ, അരവിന്ദ് പരീഖ്, ശാരദ സിന്‍ഹ എന്നിവര്‍ക്ക് പത്മഭൂഷണ്‍ സമ്മാനിക്കും.
വിതുര സ്വദേശി ലക്ഷ്മിക്കുട്ടി അമ്മ (നാട്ടുവൈദ്യം), എം.ആർ.രാജഗോപാല്‍ (സാന്ത്വന ചികിത്സ) എന്നിവര്‍ക്ക് പത്മശ്രീയും പ്രഖ്യാപിച്ചു. പത്മശ്രീ ലഭിച്ചതിൽ വലിയ സന്തോഷമെന്ന് ലക്ഷ്മിക്കുട്ടി അമ്മ പ്രതികരിച്ചു. 73 പേരാണ് ഇത്തവണ പത്മശ്രീക്ക് അര്‍ഹരായത്.
വ്യോമസേനാ ഗരുഡ് കമാന്‍ഡോ ജെ.പി. നിരാലയ് അശോകചക്രയ്ക്കും മേജര്‍ വിജയാന്ത് ബിസ്ത് കീര്‍ത്തിചക്രയ്ക്കും അര്‍ഹരായി. 14 പേര്‍ക്കാണ് ശൗര്യചക്ര പുരസ്കാരങ്ങള്‍.