വര്‍ഗ്ഗീയശക്തികളാണ് പാര്‍ട്ടിയുടെ പ്രധാനശത്രുക്കളെന്ന് ആവര്‍ത്തിച്ചാണ് മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും വിമര്‍ശനം. കേന്ദ്ര ഭരണത്തിന്റെ തണലിലാണ് സംസ്ഥാനത്തും രാജ്യത്തും ആര്‍ എസ് എസിന്റെ അഴിഞ്ഞാട്ടമെന്നാണ് സി പി ഐ എമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ കുറ്റപ്പെടുത്തല്‍. മഞ്ചേരിയില്‍ ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിലായിരുന്നു പിണറായിയുടെ വിമര്‍ശനം.

ആര്‍ എസ് എസ് വര്‍ഗ്ഗീയത നേരിടാന്‍ യു ഡി എഫിന് കരുത്ത് പോരെന്നാണ് കോടിയേരിയുടെ കുറ്റപ്പെടുത്തല്‍ ബി ജെ പിയെ പ്രതിരോധിക്കാന്‍ സി പി ഐ എം സംസ്ഥാന സമിതി തീരുമാനമെടുത്തതിന് പിന്നാലെയാണ് ഇരുനേതാക്കളുടേയും രൂക്ഷവിമര്‍ശനം. ആര്‍ എസ് എസ്സിനോടുള്ള കോണ്‍ഗ്രസ്സിന്റെ മൃദുസമീപനം ആവര്‍ത്തിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയോടടുത്ത് ന്യൂനപക്ഷങ്ങളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കലും നേതാക്കളുടെ ലക്ഷ്യമാണ്. ബി ജെ പിയെ സി പി ഐ എം കടന്നാക്രമിക്കുമ്പോള്‍ സി പി ഐ എം ഉള്‍പ്പെട്ട കേരളത്തിലെ സംഘര്‍ഷങ്ങളെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് ബി ജെ പി ശ്രമം. അലഹബാദില്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ സി പി ഐ എം അക്രമങ്ങളെ അപലപിച്ച് രാഷ്ട്രീയ പ്രമേയം കൊണ്ടുവന്നു.