വായ്പാപരിധി: അനുകൂല തീരുമാനം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകില്ലെന്ന് പിണറായി വിജയന്‍
വായ്പാപരിധി ഉയർത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊച്ചി: വായ്പാപരിധി ഉയർത്തണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ കേന്ദ്രം ഇനിയും തീരുമാനമെടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ കാര്യത്തിൽ അനുകൂല തീരുമാനം ഉടൻ ഉണ്ടാകില്ലെന്നാണ് മുന്‍ അനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്. വിദേശ സഹായം സ്വീകരിക്കാനാവില്ലെന്ന കേന്ദ്ര നിലപാട് കേരളത്തിന് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
സഹായം സ്വീകരിക്കാനുള്ള മന്ത്രിമാരുടെ വിദേശ സന്ദർശനം നല്ല കാര്യമെന്ന നിലപാടാണ് നേരിൽ കണ്ടപ്പോൾ പ്രധാനമന്ത്രി സ്വീകരിച്ചത്. എന്നാൽ പിന്നീട് യാത്രാനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു. 700 കോടി സാമ്പത്തിക സഹായം എന്ന വാഗ്ദാനം ഇല്ല എന്ന് ഇപ്പോൾ പ്രധാനമന്ത്രിയടക്കം സ്വകാര്യമായി പറയുന്നു. തന്നോട് ഇക്കാര്യം പറഞ്ഞത് എം.എ. യൂസഫലിയാണ്. ഒരു പൊതു ചടങ്ങിൽ വച്ചാണ് അബുദാബി ഭരണാധികാരി ഇക്കാര്യം യൂസഫലിയോട് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് 700 കോടി സഹായ വാഗ്ദാനം ഉണ്ടായപ്പോൾ അത് സ്വീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ സഹായം സ്വീകരിച്ചിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഒരു രാജ്യം സ്വമേധയാ സഹായം വാഗ്ദാനം ചെയ്തതാൽ അത് വേണ്ടെന്ന് പറയാൻ നിയമമില്ല. കേന്ദ്ര സർക്കാറിന് മുട്ടാപോക്ക് നയം വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് ഒരു ന്യായീകരണവും ഇല്ല. യുഎഇയുടെ സഹായം നിഷേധിച്ചതിലൂടെ കേരളത്തിന് ലഭിക്കമായിരുന്ന 1000ത്തിൽ അധികം കോടി രൂപയുടെ സഹായം നിഷേധിക്കപ്പെട്ടു. കേരളം രാജ്യത്തിന്‍റെ ഭാഗമാണ്. കേരളത്തെ സഹായിക്കാനുള്ള ബാധ്യത കേന്ദ്രസർക്കാറിന് ഉണ്ട്. ഇത് ജനങ്ങളുടെ വിഷയമാണ്. കേരളം പുനർ നിർമ്മിക്കപ്പെട്ടുകൂടാ എന്ന നയം കേന്ദ്രസർക്കാരിനും ഭരണ കക്ഷിയായ ബിജെപിക്കും ഉണ്ടോ എന്നും പിണറായി വിജയന്‍ പറഞ്ഞു.