ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി
ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരക്കണക്കിന് പേർ ചെങ്ങന്നൂരിൽ മരിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞത് അദ്ദേഹത്തിന്‍റെ വേവലാതി കൊണ്ടാണ്. കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
തിരുവനന്തപുരം: ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരക്കണക്കിന് പേർ ചെങ്ങന്നൂരിൽ മരിക്കുമെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞത് അദ്ദേഹത്തിന്‍റെ വേവലാതി കൊണ്ടാണ്. കേരളം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരുപാട് കൂടേണ്ടിയിരുന്ന മരണസംഖ്യ, സർക്കാരിന്‍റെ ശക്തമായ ഇടപെടൽ കൊണ്ട് കുറയ്ക്കാൻ കഴിഞ്ഞെന്നും കൊച്ചിയിൽ മുഖ്യമന്ത്രി പറഞ്ഞു.
കുറ്റപ്പെടുത്തലുകൾ അല്ല വേണ്ടതെന്നും കൂട്ടായ പ്രവർത്തനമാണ് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ സന്നാഹങ്ങൾ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയുമായുള്ള പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
കൂടുതൽ ഹെലികോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും വേണമെന്ന കാര്യം പ്രധാനമന്ത്രിയോട് വിവരച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത അടക്കം ശ്രദ്ധയിൽ പെടുത്തി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തുടർന്ന് സ്വീകരിക്കേണ്ട നടപടികളുടെ നിവേദനം നൽകിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം പിന്നാലെ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.