ദില്ലി: കേന്ദ്ര മന്തിമാര്‍ ഫെഡറല്‍ തത്വം പാലിക്കണമെന്നും ഫെഡറല്‍ തത്വങ്ങള്‍ക്ക് വിഘാതമായ കാര്യങ്ങള്‍ മന്ത്രിമാരില്‍ നിന്നു വരുന്നത് ഔചിത്യമല്ലെന്നും പിണറായി വിജയന്‍.ദില്ലിയിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആര്‍.എസ്.എസിന്‍റെ നേതൃത്വത്തില്‍ നടക്കുന്നു. വിജയ ദശമി ദിവസം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതില്‍ നിന്നുണ്ടായ പ്രതികരണം ഇതിനുദാഹരണമാണ്. കണ്ണൂരില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് കേന്ദ്ര മന്ത്രിമാര്‍ സംസാരിക്കുന്നതിനു മുമ്പ് എന്താണ് അവിടെ നടക്കുന്നതെന്ന് ആദ്യം മനസിലാക്കണം എന്ന് പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആഹ്ലാദ പരിപാടിക്കിടെയാണ് രവീന്ദ്രനെന്ന സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. പിണറായിയിലെ നാട്ടുകാരോട് ഇതിലെ സത്യാവസ്ഥ ബി.ജെ.പി അദ്ധ്യക്ഷന്‍ ചോദിക്കണമെന്നും രവീന്ദ്രനു ശേഷം കൊല്ലപ്പെട്ട മോഹനന്‍റെ കാര്യവും ചോദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സമാധാന അന്തരീക്ഷം നിലനിന്ന പയ്യന്നൂരിലാണ് സി.പി.എം പ്രവര്‍ത്തകനാണെന്ന ഒറ്റകാരണത്താല്‍ ധനരാജിനെ കൊന്നത്. അവിടെ ഇത്തരം അക്രമങ്ങള്‍ നടക്കാന്‍ പാടില്ലെന്ന പൊതുവികാരത്തെ മാനിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മേളനം ചേര്‍ന്നിരുന്നു. തലശ്ശേരിയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് നായനാര്‍മുക്കില്‍ വെച്ച് ഓട്ടോതൊഴിലാളിയായ ശ്രീജന്‍ ബാബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍.എസ്.എസിന്‍റെ അജണ്ട കേരളത്തില്‍ നടപ്പാകാത്തതിലുള്ള വിഷമമാണ് ഇവര്‍ക്കുള്ളതെന്നും, കേരളീയ സമൂഹം മതനിരപേക്ഷതയില്‍ ഉറച്ചു നില്‍ക്കുന്നതിനാല്‍ കേരളത്തെ ആര്‍.എസ്.എസിനു കീഴ്പ്പെടുത്താന്‍ കഴിയുന്നില്ലെന്നും മുഖ്യ മന്ത്രി പറഞ്ഞു.