പ്രവാസികള്‍ കഴിവിന്‍റെ പരമാവധി നവകേരള നിര്‍മാണത്തിന്‍റെ ഭാഗമാകണം. ഒരാഴ്ചത്തെ ശമ്പളമെങ്കിലും നല്‍കി സാലറി ചാലഞ്ചിന്‍റെ ഭാഗമായാല്‍ വലിയ തുക സമാഹരിക്കാനാകും

അബുദാബി: കേന്ദ്ര സര്‍ക്കാരിന്‍റെ എതിര്‍പ്പ് മൂലം കേരളത്തിന് നഷ്ടമായത് വലിയ സഹായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ സഹായം സ്വീകരിക്കാമെന്നത് അടഞ്ഞ അധ്യായമാണ്. ഒരാഴ്ചത്തെ ശമ്പളമെങ്കിലും നല്‍കി പ്രവാസികള്‍ സാലറി ചലഞ്ചിന്‍റെ ഭാഗമാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

നാല് ദിവസത്തെ യുഎഇ പര്യടനത്തിനെത്തിയ മുഖ്യമന്ത്രി അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ ഇന്ന് മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും. കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിന് മുന്നോട്ട് വന്ന വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ തിരിത്തുമെന്ന് കരുതി. ഇനി ആ പ്രതീക്ഷയില്ല.

ഇതുമൂലം കേരളത്തിന് നഷ്ടമായത് വലിയ സംഖ്യയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികള്‍ കഴിവിന്‍റെ പരമാവധി നവകേരള നിര്‍മാണത്തിന്‍റെ ഭാഗമാകണം. ഒരാഴ്ചത്തെ ശമ്പളമെങ്കിലും നല്‍കി സാലറി ചാലഞ്ചിന്‍റെ ഭാഗമായാല്‍ വലിയ തുക സമാഹരിക്കാനാകും. 

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ചെറുകിട സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കാന്‍ പ്രവാസികള്‍ തയ്യാറാവണമെന്നും പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. തകർന്ന കേരളത്തിന്‍റെ സമഗ്ര ചിത്രവും നവകേരളത്തിന്‍റെ പുനർനിർമാണ പദ്ധതികളും ഉൾപെടുത്തികൊണ്ടുള്ള മാസ്റ്റർപ്ലാൻ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ അവതരിപ്പിച്ചു.

ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഐപിബിജി സംഘടിപ്പിച്ച യോഗത്തില്‍ രാജ്യത്തെ ക്ഷണിക്കപ്പെട്ട 350 വ്യവസായികള്‍ പങ്കെടുത്തു.