ദില്ലി: തലശേരി കുട്ടിമാക്കൂലിൽ സിപിഎം ഓഫിസിനകത്തു കയറി സിപിഎം പ്രവർത്തകനെ മർദിച്ചെന്ന കേസിൽ ദളിത് യുവതികളെ ജയിലിലടച്ച സംഭവത്തെ കുറിച്ച് പൊലീസിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി. തനിക്കൊന്നും പറയാനില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.
ജാമ്യത്തിലിറങ്ങിയശേഷം ആത്മഹ്യക്ക് ശ്രമിച്ച യുവതി അപകടനില തരണം ചെയ്തു. ദളിത് സഹോദരിമാരിൽ അഞ്ജന(25)യാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രി ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അഞ്ജന. ചാനൽ ചർച്ചകളിൽ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് സംഭവമെന്നു അഞ്ജനയുടെ ബന്ധുക്കൾ പറഞ്ഞു.
