ദില്ലി: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ കുറിച്ച് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് സംസ്ഥാന വൈദ്യുതി മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ അനുകൂലിച്ച് പിണറായി രംഗത്ത് വന്നത്.

അതിരപ്പിള്ളി എല്‍ഡിഎഫ് നേരത്തെ ചര്‍ച്ച ചെയ്ത വിഷയമാണ്. പദ്ധതി വെള്ളച്ചാട്ടത്തെ തടസ്സപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി ഇടത് മന്ത്രിമാർക്കിടയിൽ തർക്കം രൂപമെടുത്തു. സംസ്ഥാനത്തിന്‍റെ പൊതുവികസനത്തിന് അതിരപ്പിള്ളിയും ചീമേനി പദ്ധതിയും അത്യാവശ്യമാണെന്ന് വൈദ്യുതിമന്ത്രി കടകംപള്ളിസുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എന്നാൽ അതിരപ്പിള്ളിക്കെതിരൊയ സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.

പരിസ്ഥിതി സംഘടനകളും വൈദ്യുതിമന്ത്രിക്കെതിരെ നിലപാടെടുത്തു. മുൻവൈദ്യുതിമന്ത്രി ആര്യാടൻ കടകംപള്ളിയെ പിന്തുണച്ചു. വിശദമായ ചർച്ചകളില്ലാതെ വിവാദപദ്ധതികളിൽ നയപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കരുതെന്നാണ് സിപിഐ നിലപാട്. ഭരണമുന്നണിയിലും മന്ത്രിമാർക്കും ഇടയിലെ ആദ്യത‍ർക്കമായി അതിരപ്പിള്ളി മാറി.