1999 മുതല്‍ 2015 വരെ സായുധ ആക്രമണത്തിലൂടെ 380 ല്‍ അധികം കൊള്ളകളാണ് സംഘം നടത്തിയിരുന്നത് ഇവരുടെ ആക്രമണം നേരിട്ടതില്‍ ഏറെയും വന്‍കിട ജ്വല്ലറികളായിരുന്നു


സെര്‍ബിയ: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2 കോടി എണ്‍പത്തെട്ട് ലക്ഷത്തിലധികം രൂപവിലമതിക്കുന്ന ആഭരങ്ങള്‍ കൊള്ളയടിച്ച് മുങ്ങിയ സംഘം പിടിയിലായി. സെര്‍ബിയയില്‍ വച്ചാണ് പിങ്ക് പാന്തര്‍ എന്ന മോഷണസംഘം പിടിയിലാകുന്നത്. 1999 മുതല്‍ 2015 വരെ സായുധ ആക്രമണത്തിലൂടെ 380 ല്‍ അധികം കൊള്ളകളാണ് സംഘം നടത്തിയിരുന്നത്. വന്‍കിട ജ്വല്ലറികള്‍ മാത്രം ലക്ഷ്യമാക്കിയുളള ആക്രമണ ശൈലി ആയിരുന്നു ഇവര്‍ പിന്തുടര്‍ന്നിരുന്നത്. 

ഇന്റര്‍ പോളിന്റെ കണക്കുകള്‍ അനുസരിച്ച് 391 മില്യണ്‍ ഡോളറിന്റ കൊള്ളയാണ് ഇതിനോടകം ഇവര്‍ ചെയ്തിരുന്നത്. ഫ്രാന്‍സ് അതിര്‍ത്തിയിലുള്ള ബെല്‍ഫോട്ടിലെ ജ്വല്ലറിയില്‍ 2003 സെപ്റ്റംബറില്‍ നടന്ന കൊള്ളക്ക് ശേഷം ഇവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. പട്ടാപ്പകല്‍ കുറഞ്ഞ സമയത്തില്‍ നടന്ന മുഖംമൂടി ആക്രമണത്തില്‍ ജ്വല്ലറി ഉടമയ്ക്ക് അന്ന് നേരിട്ടത് കോടികളുടെ നഷ്ടമായിരുന്നു. ജ്വല്ലറിയിലെ അലമാര തകര്‍ക്കുന്നതിനിടയില്‍ മുറിവേറ്റ കൊള്ളക്കാരില്‍ ഒരാളുടെ രക്തത്തുള്ളികള്‍ മാത്രമായിരുന്നു സംഭവത്തിലെ തെളിവ്. 

രക്ത സാമ്പിളുകളുടെ പരിശോധനയിലൂടെയാണ് കൊള്ളസംഘത്തിലുള്ളവര്‍ സെര്‍ബിയക്കാരാണെന്ന് തെളിഞ്ഞിരുന്നു. ഫ്രാന്‍സിന് പുറമേ ആസ്ട്രിയയും തേടിക്കൊണ്ടിരുന്ന ക്രിമിനലുകളാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷം പിടിയിലായത്. പിങ്ക് പാന്തര്‍ സംഘാംഗമായ നാല്‍പ്പത്തൊന്നുകാരായ സിക്ക, ബോക്ക എന്നിവരെയാണ് ആദ്യം പൊലീസ് തിരിച്ചറിയുന്നത്. പിന്നീട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അന്വേഷണ സംഘത്തിനെ ഏകോപിപ്പിച്ചാണ് അന്വേഷണം പുരോഗമിച്ചത്. 

പാവങ്ങളെ സഹായിച്ചിരുന്ന ഇവര്‍ വീരന്മാരായി പടിഞ്ഞാറന്‍ സെര്‍ബിയയില്‍ കണ്ടത് ഇവരിലേക്ക് അന്വേഷണ സംഘത്തിന് എത്തിച്ചേരാന്‍ ചെറുതല്ലാത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നു. കുറ്റവാളികളെ കൈമാറാന്‍ ഫ്രാന്‍സും സെര്‍ബിയയും തമ്മില്‍ ധാരണ ഇല്ലാതിരുന്നതാണ് ഇവര്‍ പിടിയിലാകാന്‍ ഏറെ വൈകിയത്.