തലസ്ഥാനത്തെ നടക്കിയ അരുംകൊലയ്ക്ക് പിന്നില്‍ മാസങ്ങള്‍ നീണ്ട അധ്വാനമുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും അടക്കം ഒരു കുടുംബത്തിലെ നാല് പേരെ പല സമയങ്ങളിലായി കൊന്ന് കഷണങ്ങളാക്കി കത്തിച്ചുകളഞ്ഞതിന്റെ പിന്നില്‍ എന്താണെന്ന് മാത്രം പൊലീസിന് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. ക്ലിഫ് ഹൗസിന് സമീപത്തെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം പ്രൊഫ. രാജ തങ്കപ്പന്‍, ഡോ. ജീന്‍ പദ്മ, ചൈനയില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ മകള്‍ കാരോള്‍, അന്ധയായ ബന്ധു ലതിക എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്. രാജ തങ്കപ്പന്‍-ഡോ. ജീന്‍ പദ്മ ദമ്പതികളുടെ മകനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ദനുമായ കേദല്‍ ജിന്‍സനെയാണ് കേസില്‍ പൊലീസ് പ്രധാനമായും സംശയിക്കുന്നത്.
മൃതദേഹങ്ങളില്‍ ചിലത് വീടിന് മുകളിലത്തെ നിലയിലുള്ള ബാത്ത് റൂമിലിട്ട് കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള കുടുംബത്തില്‍ രണ്ട് മക്കളും വിദ്യാഭ്യാസം നേടിയത് ഇന്ത്യക്ക് പുറത്താണ്. കംപ്യൂട്ടറുകള്‍ക്ക് നിര്‍മ്മിത ബുദ്ധി നല്‍കുന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പഠനം ഓസ്ട്രേലിയയില്‍ നിന്നാണ് കേദല്‍ രാജ പൂര്‍ത്തിയാക്കിയത്. ശേഷം എട്ടു വര്‍ഷത്തോളം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. പിന്നീട് വീട്ടിലിരുന്ന് തന്നെയായിരുന്നു ജോലി. സമീപവാസികളോടൊന്നും കാര്യമായ ബന്ധമില്ലാതിരുന്ന ഇയാള്‍ വീട്ടില്‍ നിന്ന് വല്ലപ്പോഴും മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. കംപ്യൂട്ടര്‍ ഗെയിം ഡിസൈനിങില്‍ അതീവ പ്രാഗദ്ഭ്യമുള്ളയാളാണ് കേദല്‍. നാട്ടില്‍ ഇയാള്‍ക്ക് അങ്ങനെ സുഹൃദ്ബന്ധങ്ങളുമില്ല. എന്തിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് ഒരു തരത്തിലും ഊഹിക്കാനും പൊലീസിന് കഴിയുന്നില്ല.
വീട്ടില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അയല്‍വാസികള്‍ക്കും അറിയില്ല. എന്നാല്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ക്ക് മൂന്ന് ദിവസത്തെ വരെ പഴക്കമുണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. ബന്ധു ലതികയുടെ മൃതദേഹത്തിന് എന്നാല്‍ ഒരു ദിവസത്തെ പഴക്കമേ ഉണ്ടായിരുന്നുള്ളൂ. മുകളിലത്തെ നിലയിലാണ് മറ്റ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയത്. വീടിന്റെ മുകളിലെ നിലയിലായിരുന്നു അച്ഛനും അമ്മയും മക്കളും താമസിച്ചിരുന്നത്. വീട്ടില്‍ ജോലിക്കാരുണ്ടായിരുന്നെങ്കിലും അവര്‍ മുകളിലേക്ക് കയറുമായിരുന്നില്ല. ഇത് മുതലെടുത്ത് അച്ഛനെയും അമ്മയെയും സഹോദരിയെയും കേദല്‍ മുകളിലത്തെ നിലയിലിട്ട് തന്നെ കൊന്നുവെന്നാണ് അനുമാനം. രണ്ട് ദിവസം ഇവരുടെ മൃതദേഹങ്ങള്‍ക്കൊപ്പം ഇയാളും അവിടെ കഴിഞ്ഞു. വീട്ടിലുള്ളവര്‍ കന്യാകുമാരിയില്‍ വിനോദയാത്ര പോയിരിക്കുകയാണെന്നാണ് ഇയാള്‍ ബന്ധുവായ ലതികയോടും വീട്ടിലെ ജോലിക്കാരോടും പറഞ്ഞത്.
വെള്ളിയാഴ്ച ലതികയെയും കൊന്നിരിക്കാനാണ് സാധ്യത. തുടര്‍ന്ന് ശനിയാഴ്ച രാത്രി മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. ഇതിനിടെ തീ പടര്‍ന്ന് ഇയാളുടെ കാലിന് പൊള്ളലേറ്റിരുന്നെന്നും വിവരമുണ്ട്. കൂട്ട ആത്മഹത്യയാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ സ്വന്തം ഡമ്മിയും ഉണ്ടാക്കി ഇയാള്‍ കത്തിച്ചു. വീട്ടില്‍ നിന്ന് മഴുവും കന്നാസുമൊക്കെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടത്തിയത് കേദല്‍ തന്നെയാണോ എന്ന കാര്യം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അങ്ങനെ ആണെങ്കില്‍ തന്നെ ഒറ്റയ്ക്കാണോ നാലു പേരെ കൊന്നതെന്നും വ്യക്തമല്ല. ശനിയാഴ്ച രാത്രി തമ്പാനൂരിലെത്തിയ കേദല്‍ ഇവിടെ നിന്ന് രക്ഷപെട്ടുവെന്നാണ് സൂചന. കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഇവരുടെ കൃഷിസ്ഥലത്ത് ഇയാള്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നെങ്കിലും ഇയാള്‍ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയുമുണ്ട്. എന്തിന് കൊലപാതകം നടത്തിയെന്നതിന് പുറമേ ഇത്ര വലിയ കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരണമെങ്കില്‍ ഇയാളെ പിടികിട്ടിയേ മതിയാകൂ.
