തിരുവന്തപുരം: ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിനെതിരായ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന ശ്രീലേഖക്കെതിരായി നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് വിജയാനന്ദ് പൂഴ്ത്തി എന്ന് ആരോപിച്ച് വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് വിധി പറയുക. കഴിഞ്ഞ ദിവസം വിജിലൻസിന്റെയും ചീഫ് സെക്രട്ടറിയുടെയും വാദം കോടതി കേട്ടിരുന്നു. കേസെടുക്കുന്ന കാര്യത്തിലാണ് വിധി ഉണ്ടാവുക.

ഗതാഗത കമീഷണറായിരിക്കെ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതിയും നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നീട് ചുമതലയേറ്റ എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടത്തെി. വിജിലന്‍സ് അന്വേഷണം ശിപാര്‍ശ ചെയ്ത് തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് സെക്രട്ടറി തലത്തില്‍ നടത്തിയ അന്വേഷണം തച്ചങ്കരിയുടെ കണ്ടത്തെല്‍ ശരിവെച്ചു. വകുപ്പ് സെക്രട്ടറിയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവര്‍കൂടി ഒപ്പിട്ട ശിപാര്‍ശ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് കൈമാറി. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതെ ചീഫ് സെക്രട്ടറി ശിപാര്‍ശ പൂഴ്ത്തിയെന്നാരോപിച്ച് പാഴ്ച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്.