ദില്ലി; ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി നേടിയ ചരിത്രനേട്ടത്തെ ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 

ഇതൊരു വലിയ വിജയമാണ് നമ്മള്‍ ഇപ്പോള്‍ 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്നുണ്ട്. ഇന്ദിരാഗാന്ധിക്ക് പോലും 18 സംസ്ഥാനങ്ങളിലാണ് ഒരേസമയം വിജയം നേടാന്‍ സാധിച്ചത്. 1984-ല്‍ രണ്ട് സീറ്റ് ജയിച്ചു കൊണ്ട് പാര്‍ലമെന്റിലെത്തിയ പാര്‍ട്ടിയുടെ യാത്ര ഓര്‍മ്മിപ്പിച്ച് മോദി പറഞ്ഞു. വളര്‍ച്ചയുടെ ഉന്നതിയിലാണ് പാര്‍ട്ടിയെങ്കിലും വരും മാസങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരുരീതിയിലുള്ള അലംഭാവവും പാടില്ലെന്നും പ്രധാനമന്ത്രി സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. 

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വച്ചെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തേയും യോഗത്തില്‍ പ്രധാനമന്ത്രി പരിഹസിച്ചു. ചിരിപ്പിക്കുന്ന ചില അവകാശവാദങ്ങളുമായി കോണ്‍ഗ്രസ് തങ്ങളുടെ തോല്‍വിയെ വിജയമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു. പാര്‍ലമെന്ററി യോഗത്തിനെത്തിയ പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായേയും എഴുന്നേറ്റു നിന്ന് കൈയടിച്ചു കൊണ്ടായിരുന്നു നേരത്തെ അംഗങ്ങള്‍ സ്വാഗതം ചെയ്തത്.