ദില്ലി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ കേരളത്തിന് പ്രശംസ. ശുചിത്വത്തിൽ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് മൻ കി ബാത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിൽ വിസര്‍ജ്ജനമില്ലാത്ത സംസ്ഥാനമായി അടുത്തമാസം കേരളം മാറുന്നതിനേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചത്. പൊതു ശുചിമുറികൾ നിര്‍മ്മിക്കുന്നതിലും ശുചിത്വം പാലിക്കുന്നതിലും സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇടമലക്കുടിയിൽ വിദ്യാര്‍ത്ഥികൾ നടത്തിയ പൊതു ശൗചാലയ നിര്‍മ്മാണത്തേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കേരളത്തിൽ കാട്ടിൽ വിദൂരതയിൽ ഒരു ഗ്രാമമുണ്ട്. അവിടേക്ക് വഴിയില്ല. പഞ്ചായത്തിന്റെ പേര് ഇടമലക്കുടി. അവിടെയെത്തിയ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികൾ പൊതുശുചിമുറികൾ നിര്‍മ്മിച്ചത് മാതൃകാപരമാണ്. ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികൾ നടത്തിയ പൊതു ശൗചാലയ നിര്‍മ്മാണത്തേക്കുറിച്ച് പ്രധാനമന്ത്രി വാചാലനായി.

നാളെ മുൻ പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയുടെ ചരമദിനവും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനവുമാണ്. ഇരുവരേയും അനുസ്മരിച്ച മോദി ഇന്ധിരാഗാന്ധിയെ കുറിച്ചുള്ള അനുസ്മരണം ഒറ്റവാക്കിൽ ഒതുക്കിയപ്പോൾ വല്ലഭായ് പട്ടേലിന്റെ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയെന്നതും ശ്രദ്ധേയമായി. മഹാനായ നേതാതാവ് സര്‍ദാര്‍ വല്ലഭായ് പട്ടേൽ മഹാനായ നേതാവാണ്. രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുന്നതിനും അഖണ്ഡതയ്ക്കുമായി സര്‍ദ്ദാര്‍ വല്ലഭായ് പട്ടേൽ നടത്തിയ ശ്രമങ്ങൾ വിജയിച്ചുവെന്നും മോദി പറഞ്ഞു.