അജ്‌മാൻ: അജ്മാനിൽ രണ്ടു സ്വദേശി യുവാക്കളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച ആളെ പൊലീസ്‌ അറസ്റ്റ് ചെയ്തു. സാങ്കേതിക സംവിധാനങ്ങളുടെ ദുരുപയോഗം, സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു.

ഉമ്മുല്‍ഖുവൈനിലേക്കുള്ള ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ സായിദ് റോഡിലാണ് ഇരുവിഭാഗം യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നത്. വാക്കുതര്‍ക്കം മൂത്തുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു സ്വദേശികള്‍ മരിച്ചിരുന്നു. ഈ കേസില്‍ മൂന്നു കൊമറോസ് വംശജരെ സംഭവം നടന്നു 12 മണിക്കൂറിനകം അറസ്റ്റു ചെയ്യാന്‍ പൊലീസിനായി. കൊലപാതക ദൃശ്യങ്ങള്‍ പകര്‍ത്തി അതു കൈമാറിയ വ്യക്തിയാണ് ഇപ്പോള്‍ പിടിയിലായത്.