വീണ്ടും പൊലീസ് അതിക്രമം; മുൻകൂര്‍ ജാമ്യംകിട്ടിയ ആളെ അര്‍ദ്ധരാത്രി അറസ്റ്റ് ചെയ്തു
- മുൻകൂര്‍ ജാമ്യം അനുവദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു
- ജാമ്യ ഉത്തരവ് പൊലീസ് വലിച്ചെറിഞ്ഞെന്ന് പരാതി
- കരുനാഗപ്പള്ളി സ്വദേശി സൗന്തനാണ് ദുര്‍ഗതി
കൊല്ലം: കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചയാളെ പൊലീസ് അര്‍ദ്ധരാത്രി വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി സ്വദേശി സൗന്തനെയാണ് ജാമ്യ ഉത്തരവ് കാണിച്ചിട്ടും അത് വകവയ്ക്കാതെ അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ രാത്രി സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് അപമര്യാദയായി പെരുമാറിയതിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സൗന്തൻ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ബന്ധുവുമായുള്ള പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സൗന്തനെതിരെ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച ഈ കേസില്‍ കൊല്ലം സെഷൻസ് കോടതി സൗന്തന് മുൻകൂര്‍ ജാമ്യം നല്‍കി. ഇത് പൊലീസിനെ അറിയിക്കുയും ചെയ്തു. എന്നാല്‍ ഇന്നലെ രാത്രി ഓട്ടീസം ബാധിച്ച മകനുമായി ഉറങ്ങിക്കിടക്കവേ സൗന്തനെ കരുനാഗപ്പള്ളി സ്റ്റേഷനിലെ എസ്ഐ മനാഫ് വീട് തള്ളിത്തുറന്ന് അറസ്റ്റ് ചെയ്തു.
പുലര്‍ച്ചെ രണ്ട് മണിയോടെ സൗന്തന്‍റെ ബന്ധുക്കള്‍ സ്റ്റേഷനിലെത്തി ജാമ്യ ഉത്തരവ് വീണ്ടും കാണിച്ചു. അഞ്ച് മണിവരെ സ്റ്റേഷനിലിരുത്തി. പിന്നീട് ബന്ധുക്കള്‍ അഭിഭാഷകനെയും കൂട്ടിയെത്തിയപ്പോഴാണ് സൗന്തനെ വിടാൻ പൊലീസ് തയ്യാറായത്. വീഴ്ച സമ്മതിച്ച പൊലീസ് സൗന്തന് ജാമ്യം കിട്ടിയ കാര്യം അറിഞ്ഞില്ലെന്ന മറുപടിയാണ് തന്നത്.