രണ്ടരമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ വൻ ഗർത്തങ്ങൾ. 12,000 കോടി രൂപ ചെലവിട്ട് നിർമിച്ച ഹൈവേയിലെ ചില ഭാഗങ്ങളിലാണ് റോഡ് തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.
ന്യൂഡൽഹി: രണ്ടരമാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയിൽ വൻ ഗർത്തങ്ങൾ. 12,000 കോടി രൂപ ചെലവിട്ട് നിർമിച്ച ഹൈവേയിലെ ചില ഭാഗങ്ങളിലാണ് റോഡ് തകർന്ന് വൻ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ അഴിമതി ആരോപിച്ച് കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് രംഗത്തെത്തി.
ഏപ്രിൽ 14-നാണ് പുതിയ ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചത്. 213 കിലോമീറ്റർ ദൂരത്തിൽ ആറുവരിപ്പാത നിർമിക്കാൻ 12,000 കോടി രൂപയായിരുന്നു ചെലവഴിച്ചത്. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസങ്ങൾക്കുള്ളിൽ റോഡ് തകർന്നത് നിർമാണത്തിൽ അഴിമതി നടന്നുവെന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഹൈവേയിൽ രൂപപ്പെട്ട ഗർത്തങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കോൺഗ്രസ് ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത് ആദ്യത്തെ സംഭവമല്ലെന്നും രാജ്യത്താകെ പാലങ്ങളും റോഡുകളും വാട്ടർടാങ്കുകളും റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ പദ്ധതികളെല്ലാം തകർന്നുവീഴുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.


